റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ശനിയാഴ്ച പുലർച്ചെ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. മേഖലയിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു സ്ഫോടനങ്ങൾ.
പുലർച്ചെ മൂന്ന് മണിയോടെ റിയാദ് നിവാസികളുടെ മൊബൈൽ ഫോണുകളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സന്ദേശം ലഭിച്ചു. ശത്രുപക്ഷത്തിന്റെ വ്യോമാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്നായിരുന്നു സന്ദേശം. ഇതിന് പിന്നാലെ രണ്ട് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. അരമണിക്കൂറിന് ശേഷം സൗദി സിവിൽ ഡിഫൻസ് ഏജൻസി മുന്നറിയിപ്പ് പിൻവലിച്ചു.
ജൂലൈയിൽ യെമനിൽ പോരാട്ടം ശക്തമായതിന് ശേഷം റിയാദിന് നേരെ നേരിട്ട് ആക്രമണ ഭീഷണി ഉയരുന്നത് ഇതാദ്യമാണെന്നാണ് റിപ്പോർട്ട്. ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്ത ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ചെങ്കടൽ വഴിയുള്ള സൗദിയുടെ എണ്ണ കയറ്റുമതിയിൽ വലിയ കുറവുണ്ടായതായി നാവിക നിരീക്ഷണ ഏജൻസിയായ ക്ലെപ്ലർ അറിയിച്ചു.
സൗദി കപ്പലുകൾ ഒഴികെയുള്ള അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്ക് ബാബ് അൽ മന്ദബ് വഴി സുരക്ഷിതമായി കടന്നുപോകാമെന്നാണ് ഹൂതികളുടെ നിലപാട്. പോരാട്ടം വീണ്ടും ശക്തമായതോടെ യെമനിൽ ഒരു ലക്ഷത്തിലധികം ആളുകൾക്ക് വീടുകൾ നഷ്ടമായതായും മൂവായിരത്തോളം പേർ കടൽമാർഗം ജിബൂട്ടിയിലേക്ക് പലായനം ചെയ്തതായും ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച അറിയിച്ചു.
അതിനിടെ സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികൾ അവകാശപ്പെട്ടു. യെമനിലെ മാരിബ് പ്രവിശ്യയിൽ തങ്ങളുടെ വ്യോമപ്രതിരോധ സേനയാണ് വിമാനം തകർത്തതെന്നാണ് ഹൂതികളുടെ അവകാശവാദം. ഇതിന്റെ ദൃശ്യങ്ങളും ഹൂതികൾ പുറത്തുവിട്ടു.
നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വിമാനം ലക്ഷ്യമിടുന്നതും പിന്നീട് തകർന്നുവീണ വിമാനത്തിന്റെ കത്തിയമർന്ന അവശിഷ്ടങ്ങൾക്ക് സമീപം ആയുധധാരികളായ ഹൂതി പോരാളികൾ നിൽക്കുന്നതും കാണാം. പ്രാദേശികമായി നിർമിച്ച മിസൈൽ ഉപയോഗിച്ചാണ് സൗദി വിമാനം തകർത്തതെന്ന് ഹൂതി സൈനിക വക്താവ് യാഹ്യാ സാരീ അവകാശപ്പെട്ടു. തങ്ങളുടെ വ്യോമപരിധിയിൽ അതിക്രമിച്ച് കടന്ന് ശത്രുതാപരമായ നീക്കങ്ങൾ നടത്തിയതിനെ തുടർന്നാണ് ആക്രമണമെന്നാണ് ഹൂതികളുടെ വിശദീകരണം.















