ന്യൂഡൽഹി: വിമത നീക്കങ്ങൾ ശക്തമായ സാഹചര്യത്തിൽ ഉദ്ധവ് താക്കറെ വിഭാഗം വിളിച്ച ശിവസേന പാർലമെന്ററി പാർട്ടി യോഗത്തിൽ ഒമ്പത് എംപിമാരിൽ മൂന്ന് പേർ മാത്രം പങ്കെടുത്തു. എല്ലാ എംപിമാരും നിർബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വരി വിപ്പ് നൽകിയിരുന്നെങ്കിലും ഭൂരിഭാഗം അംഗങ്ങളും യോഗത്തിൽ നിന്ന് വിട്ടുനിന്നത് പാർട്ടിയിലെ ഭിന്നത കൂടുതൽ രൂക്ഷമായെന്ന സൂചനയാണ്.
അരവിന്ദ് സാവന്ത്, അനിൽ ദേശായ്, രാജാഭാവു വാജെ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. പാർട്ടിയുടെ ഏക രാജ്യസഭാംഗവും ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുമായ സഞ്ജയ് റാവുത്തും യോഗത്തിൽ സന്നിഹിതനായിരുന്നു.
വിപ്പ് ലംഘിച്ച് യോഗത്തിൽ പങ്കെടുക്കാതിരുന്ന ആറ് എംപിമാർക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചതായി അനിൽ ദേശായ് അറിയിച്ചു. ഹാജരാകാതിരുന്നതിന്റെ കാരണം വ്യക്തമാക്കാൻ ഇവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
അതേസമയം, വിമത എംപിമാർ ഏക്നാഥ് ഷിൻഡെ വിഭാഗവുമായി ലയിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതായാണ് വിവരം. ഇതിനായി അവർ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ട് കത്ത് കൈമാറിയിരുന്നു.
അയോഗ്യതാ നടപടികൾ ഒഴിവാക്കുന്നതിനായി ആദ്യം പ്രത്യേക പാർലമെന്ററി വിഭാഗമായി പ്രവർത്തിക്കാനാണ് വിമതരുടെ തീരുമാനം. തുടർന്ന് ഷിൻഡെ വിഭാഗവുമായി ലയനത്തിലേക്ക് നീങ്ങാനാണ് നീക്കം.
വിമത ഗ്രൂപ്പിന്റെ പാർലമെന്ററി നേതാവായി സഞ്ജയ് ബന്ദു ജാദവിനെ തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്. അതേസമയം, ഏതെങ്കിലും എംപിമാർ പ്രത്യേക വിഭാഗമായി അംഗീകാരം തേടി സ്പീക്കറെ സമീപിച്ചാൽ ഔദ്യോഗിക വിഭാഗത്തിന്റെ വാദവും കേൾക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് വിഭാഗം സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്.



