തൃശ്ശൂർ: തൃശ്ശൂർ കൊടുങ്ങല്ലൂരിലെ അനുഗ്രഹ സ്പെഷ്യൽ സ്കൂളിൽ കൊല്ലപ്പെട്ട അന്തേവാസി ശ്രീനാഥ് ക്രൂരമർദനത്തിനിരയായതായി കണ്ടെത്തിയിരുന്നു. ശ്രീനാഥിനെ നിയന്ത്രിക്കാൻ കെയർടേക്കർ മഹേഷ് വടി ഉപയോഗിച്ച് മർദിക്കുന്നത് പതിവായിരുന്നുവെന്നാണ് വിവരം. മർദനത്തിൽ ആന്തരിക അവയവങ്ങൾക്ക് ഉണ്ടായ ഗുരുതര പരിക്കുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്ത മഹേഷിനെ റിമാൻഡ് ചെയ്തു.
രണ്ട് ദിവസം മുൻപ് സ്കൂളിലെ മുറിയിൽ ശ്രീനാഥിനെ അനക്കമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കിടെ ശരീരത്തിലെ മുറിവുകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഗുരുതരമായ മർദനമേറ്റതിന്റെ തെളിവുകൾ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം പൂന്തുറ സ്വദേശിയായ മഹേഷ് മൂന്ന് മാസമായി ഇവിടെ കെയർടേക്കറായി ജോലി ചെയ്തുവരികയായിരുന്നു. 2018ൽ ആരംഭിച്ച സ്ഥാപനം രജിസ്ട്രേഷനോടെയാണ് പ്രവർത്തിക്കുന്നത്. ഇരിങ്ങാലക്കുട സ്വദേശിയാണ് ഉടമ.
സ്ഥാപനത്തിൽ അന്തേവാസികളെ മർദിക്കുന്നത് പതിവായിരുന്നുവെന്നും ഭിന്നശേഷിക്കാരായവരുടെ കരച്ചിൽ കേൾക്കാറുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മുമ്പും പൊലീസ് പരിശോധന നടത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്.




