ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ. വിജയ് ഒരു “ഡമ്മി മുഖ്യമന്ത്രിയാണെന്നും” കഴിവുകെട്ട ഭരണമാണ് നടക്കുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു.
കാവേരി നദീജല വിഷയത്തിലെ സർക്കാരിന്റെ വീഴ്ചകൾ മറച്ചുവയ്ക്കാനും ജനശ്രദ്ധ തിരിക്കാനുമാണ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തതെന്നും സ്റ്റാലിൻ പറഞ്ഞു. അധികാരത്തിന്റെ അഹങ്കാരം നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വിജയ്‌ക്ക് മുന്നറിയിപ്പ് നൽകി.
നടി തൃഷയ്ക്കെതിരെ ദ്വയാർഥ പരാമർശം നടത്തിയെന്ന കേസിൽ ചൊവ്വാഴ്ച ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് സർക്കാരിനെതിരെ എം.കെ. സ്റ്റാലിൻ രംഗത്തെത്തിയത്.
“കാവേരി ജലം തമിഴ്നാട്ടിലേക്ക് എത്തിക്കാൻ കഴിയാത്ത കഴിവുകെട്ട മുഖ്യമന്ത്രിയാണ് വിജയ്” എന്ന് വിമർശിച്ച സ്റ്റാലിൻ, സംസ്ഥാനത്തെ കർഷകർ ബുദ്ധിമുട്ടുമ്പോൾ സർക്കാർ സിനിമാ പ്രചാരണങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ആരോപിച്ചു.
ഉദയനിധിയെ ചോദ്യം ചെയ്യാനായിരുന്നെങ്കിൽ ചെന്നൈയിൽ തന്നെ നടപടി സ്വീകരിക്കാമായിരുന്നുവെന്നും എന്തിനാണ് തഞ്ചാവൂരിലേക്ക് കൊണ്ടുപോയതെന്നും സ്റ്റാലിൻ ചോദിച്ചു. വിമർശകരെ അറസ്റ്റ് ചെയ്യുന്നതിലാണ് വിജയ് സർക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഉദയനിധി സ്റ്റാലിൻ ആരെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും തെറ്റ് സംഭവിച്ചാൽ പോലും ഉടൻ മാപ്പ് പറയുന്ന വ്യക്തിയാണ് ഉദയനിധിയെന്നും എം.കെ. സ്റ്റാലിൻ വ്യക്തമാക്കി.



