പത്തനംതിട്ട: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിൽ വിലയിരുത്താൻ പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. നാശനഷ്ടമുണ്ടായ കർഷകർക്കും കച്ചവടക്കാർക്കും ആവശ്യമായ സഹായങ്ങൾ ഉടൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
കാർഷിക മേഖലയിലെ നഷ്ടപരിഹാര തുക വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും കച്ചവടക്കാരുടെ പ്രശ്നങ്ങൾ നാളത്തെ മന്ത്രിസഭാ യോഗത്തിൽ പ്രത്യേകം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിതർക്ക് വായ്പാ സഹായം നൽകുന്നതടക്കമുള്ള കാര്യങ്ങളും യോഗത്തിൽ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
റാന്നി മേഖലയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും വീടുകൾ വൃത്തിയാക്കുന്നതിനുള്ള പതിനായിരം രൂപ ധനസഹായം എത്രയും വേഗം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാർ ജനങ്ങൾക്കൊപ്പമുണ്ടെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടാൽ ഉടൻ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതിയുടെ ആഘാതം ജനങ്ങളുടെ മുഖങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മഴക്കെടുതികൾ പതിവായി നേരിടുന്ന മേഖലയാണ് കേരളമെന്നും പത്തനംതിട്ടയിലെ ദുരിതബാധിത പ്രദേശങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നദികളിൽ അടിഞ്ഞുകൂടിയ മണൽ അടിയന്തരമായി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.




