പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. പ്രായമായ രണ്ടു സ്ത്രീകളും രണ്ട് കുട്ടികളും അടങ്ങിയ കുടുംബാംഗങ്ങളെയാണ് നായ ആക്രമിച്ചത്. കൊഴിഞ്ഞാമ്പാറ പാറക്കളം സ്വദേശികളായ നാരായണിയമ്മ , കാശുമണി , ഹരീഷിന്റെ മകൾ ഇതിക, മുരുകന്റെ മകൻ ആരവ് എന്നിവർക്കാണ് പരിക്കേറ്റത്.
വീടിന് സമീപം പുറത്തിരുന്ന സമയത്താണ് നായ പെട്ടെന്നാണ് ഇവരെ ആക്രമിച്ചതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ആദ്യം കുട്ടികളെയാണ് നായ കടിച്ചത്. അവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച മുതിർന്നവർക്കും തുടർച്ചയായി പരുക്ക് സംഭവിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാർ ഒരുമിച്ച് എത്തി നായയെ പിന്തിരിപ്പിച്ചു.
പരിക്കേറ്റ എല്ലാവരെയും ഉടൻ ചിറ്റൂർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. എന്നാൽ നാരായണിയമ്മയുടെ പരിക്കുകൾ ഗുരുതരമായതിനാൽ കൂടുതൽ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ നില സ്ഥിരമാണെന്നും അവർ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിന് ശേഷം പ്രദേശത്ത് ഭീതിയാണ്. കഴിഞ്ഞ ദിവസങ്ങളിലായി തെരുവ് നായകളുടെ എണ്ണം പ്രദേശത്ത് കൂടിയതായി നാട്ടുകാർ പറയുന്നു. പരാതികൾ നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്ന ആരോപണവും ഉയരുന്നു. ഇതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും ചേർന്ന് തെരുവ് നായ പിടുത്തത്തിന് വേണ്ട നടപടികൾ ആരംഭിച്ചു.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, തെരുവ് നായ ആക്രമണമുണ്ടായാൽ ഉടൻ ആശുപത്രിയിലെത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






