പാലക്കാട്: മുടപ്പല്ലൂർ പേവിഷബാധയുണ്ടെന്ന സംശയമുള്ള തെരുവുനായയുടെ ആക്രമണത്തിൽ മുടപ്പല്ലൂരിൽ അഞ്ച് പേർക്ക് പരിക്കേറ്റു. മുടപ്പല്ലൂർ ഹൈസ്കൂൾ വിദ്യാർത്ഥികളായ അഭിനവ് ദേവ് (8), അനുസ്മയ (12) അടക്കമുള്ളവർക്ക് സ്കൂൾവളപ്പിൽ വെച്ചാണ് നായ കടിച്ചത്.
വീട്ടുമുറ്റത്ത് ഉറങ്ങിക്കിടന്നിരുന്ന ഒരു വ്യക്തിയും, ക്ഷേത്ര ദർശനത്തിന് എത്തിയ മറ്റൊരാളും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ചക്കാന്തറ പ്രകാശ് (50), തെക്കുഞ്ചേരി കുട്ടൻ (59), പനംകുളമ്പ് വിനു (45) എന്നിവരാണ് മറ്റ് പരിക്കേറ്റവർ. എല്ലാവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
സമീപത്തുള്ള വളർത്തുനായകളെയും തെരുവുനായകളെയും ഈ നായ ആക്രമിച്ചതായി നാട്ടുകാർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്ന് കുഴിച്ചുമൂടി. തുടർന്ന് പഞ്ചായത്തംഗം രജിതയുടെയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നായയുടെ ജഡം പുറത്തെടുത്ത് മലമ്പുഴ വെറ്റിനറി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമേ പേവിഷബാധ സ്ഥിരീകരിക്കാനാകൂ. വളർത്തുനായകൾക്ക് കടിയേറ്റ സാഹചര്യത്തിൽ, അവയ്ക്കെല്ലാം പേവിഷ കുത്തിവെപ്പ് അടിയന്തരമായി നൽകണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.എൽ. രമേഷ് നിർദേശിച്ചു.






