പാലക്കാട് : ജില്ലാ സ്കൂൾ കലോത്സവം ആലത്തൂരിൽ ശനിയാഴ്ച തുടങ്ങും. അഞ്ചു ദിവസങ്ങളിൽ ഇരുപതോളം വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ ഏഴായിരത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കും. ആദിവാസി ഗോത്രകലകൾ ഉൾപ്പെടെ 300-ലേറെ ഇനങ്ങളിലായാണ് മത്സരങ്ങൾ.
പ്രധാനവേദിയായ എഎസ്എംഎം ഹയർസെക്കൻഡറി സ്കൂളിൽ ശനിയാഴ്ച രാവിലെ 9.30-ന് വിദ്യാഭ്യാസ ഉപഡയറക്ടർ ടി.എം.സലീന ബീവി പതാക ഉയർത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആസിഫ് അലിയാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
29-ന് ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂളിലാണ് രചനാ മത്സരങ്ങൾ. 30-ന് മത്സരമില്ല. ഒന്നിന് വൈകീട്ട് നാലിന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ഉദ്ഘാടനംചെയ്യും.
പിന്നണി ഗായകൻ പ്രണവം ശശി മുഖ്യാതിഥിയാകും. ഒന്നുമുതൽ നാലുവരെ രാവിലെ ഒൻപതിന് സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കും. രണ്ടിന് ചിറ്റിലഞ്ചേരി എംഎൻകെഎംഎച്ച്എസ്എസ് സ്കൂൾ ഗ്രൗണ്ടിലാണ് ബാൻഡ് മേളമത്സരം. നാലിന് വൈകീട്ട് നാലിന് സമാപനസമ്മേളനം ജില്ലാ പോലീസ് മേധാവി അജിത്കുമാർ ഉദ്ഘാടനംചെയ്യും. മേളയിൽ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണം പവിത്ര ഓഡിറ്റോറിയത്തിലാണ് ഒരുക്കുന്നതെന്ന് സംഘാടകസമിതി ഭാരവാഹികളായ കെ. സുകേഷ്‌കുമാർ, എ.ജെ. ശ്രീനി എന്നിവർ പറഞ്ഞു.






