കൊല്ലം: തെരുവുനായയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി പഞ്ചായത്തുകളിലായി ഏകദേശം 12 മണിക്കൂറോളം നായ ഭീതി വിതറി. വളർത്തു നായകൾക്കും കന്നുകാലികൾക്കും കടിയേറ്റതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് ആക്രമണം ആരംഭിച്ചത്. ശൂരനാട് വടക്ക് ആനയടി പാറ ജംക്‌ഷൻ സമീപത്തെ കശുവണ്ടി ഫാക്ടറിയ്ക്കരികിലെ ‘ഉഷാലയം’ എന്ന വീട്ടിൽ പാതി തുറന്ന വാതിലിലൂടെ കയറിയ നായ ഉറങ്ങിക്കിടന്നിരുന്ന 78 കാരിയായ മണിയമ്മയെ ആക്രമിച്ചു. നെഞ്ചിലും കൈകളിലും കടിയേറ്റു.
സമീപത്തെ വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടന്നിരുന്ന 58 കാരനായ ശിവദാസനെയും നായ ആക്രമിച്ചു. ചെവിക്കുപിന്നിലും തലക്കും മൂക്കിനുമാണ് പരിക്ക്. തുടർന്ന് അരുവന്നൂർവിള കിഴക്കേതിൽ ഗോപിനാഥൻ പിള്ള (80), ഉണ്ണിക്കൃഷ്ണ പിള്ള (55) എന്നിവർക്കും കടിയേറ്റു. നെറ്റിയിലും പുറത്തും കൈകളിലും ഗുരുതരമായി പരുക്കേറ്റ ഗോപിനാഥൻ പിള്ളയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് പരിക്കേറ്റവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ആനയടിയിൽ നിന്ന് ഏകദേശം ഒൻപത് കിലോമീറ്റർ അകലെ ചക്കുവള്ളി ചിറയുടെ തീരത്ത് രാവിലെ ഒൻപതരയോടെയായിരുന്നു പിന്നീട് ആക്രമണം ഉണ്ടായത്. ശൂരനാട് തെക്ക് പാലവിളയിൽ വീട്ടുമുമ്പിൽ നിന്നിരുന്ന 84 കാരനായ ജോർജിനെയും മകൻ 46 കാരനായ അനിൽ ജോർജിനെയും നായ ആക്രമിച്ചു. കൈകാലുകൾക്ക് പരുക്കേറ്റ ജോർജിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോറുവഴി പഞ്ചായത്തിലെ ചക്കുവള്ളി ടൗൺ വാർഡിലെ പുത്തൻപുര ഉന്നതിയിൽ വീടിന്റെ മുറ്റത്ത് നിന്നിരുന്ന ഒരു സ്കൂൾ വിദ്യാർത്ഥിക്കും നായയുടെ ആക്രമണമേറ്റു. തുടർന്ന് കൊച്ചുതെരുവ് ജംക്‌ഷൻ ഭാഗത്തേക്ക് എത്തിയ ശേഷം നായ ഓടി മറഞ്ഞു.
നാട്ടുകാർ വിവിധ ഇടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും നായയെ കണ്ടെത്താനായിട്ടില്ല.






