കഠ്മണ്ഡു ∙ നേപ്പാൾ സർക്കാരിനെ വീഴ്ത്തിയ കൊടും പ്രക്ഷോഭത്തിന്റെ മുഖമാണ് സാമൂഹിക പ്രവർത്തകനായ സുദൻ ഗുരുങ്. 36 വയസ്സ് മാത്രമുള്ള സുദൻ നേതൃത്വം നൽകിയ പ്രക്ഷോഭമാണ് നേപ്പാൾ സർക്കാരിന്റെ ആഞ്ഞടിച്ചത്. സുദൻ ഗുരുങ്ങിന്റെ നേതൃപാടവത്തിനു മുന്നിൽ ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയ്ക്കും രാജിവയ്ക്കേണ്ടി വന്നു. രാജ്യത്തെ പിടിച്ചുകുലുക്കിയ 2015 ലെ ഭൂകമ്പത്തിനുശേഷം രൂപീകരിച്ച യുവാക്കളുടെ എൻജിഒ ആയ ഹാമി നേപ്പാളിന്റെ പ്രസിഡന്റാണ് സുദൻ ഗുരുങ്.
അന്നത്തെ ഭൂകമ്പത്തിൽ സുദനു സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. വ്യക്തിജീവിതത്തിലുണ്ടായ ഈ നഷ്ടം അദ്ദേഹത്തെ വിഷമത്തിലാക്കി. ഇതിനുപിന്നാലെയാണ് സംഘാടകൻ മാത്രമായിരുന്ന സുദൻ ദുരന്ത നിവാരണത്തിലേക്കും പൗരാവകാശ പ്രവർത്തനങ്ങളിലേക്കും വഴിമാറി സഞ്ചരിച്ചത്. സമൂഹമാധ്യമങ്ങൾ നിരോധിച്ച സർക്കാർ തീരുമാനത്തിനെതിരെ സ്കൂള്‍ യൂണിഫോം ധരിച്ചും പുസ്തകങ്ങള്‍ കൈയിലേന്തിയും പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമാകാന്‍ ആയിരക്കണക്കിനു കുട്ടികൾക്കാണ് സുദൻ ഗുരുങ് നിർദേശം നൽകിയത്.
സർക്കാരിന് എതിരായ റാലികളെ സമാധാനപരവും, അതേസമയം പ്രതീകാത്മകവുമാക്കി സുദൻ ഗുരുങ് മാറ്റി. പിന്നീട് പ്രതിഷേധം സംഘർഷത്തിലേക്കു നീങ്ങുകയായിരുന്നു . പ്രതിഷേധങ്ങൾ സംഘടിപ്പിക്കേണ്ട റൂട്ടിനെ കുറിച്ചും സുരക്ഷാമുന്‍കരുതലുകളെ കുറിച്ചും നേരത്തെ തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ഗുരുങ്ങും അദ്ദേഹത്തിന്റെ എന്‍ജിഒയും വിവരങ്ങള്‍ കൈമാറിയിരുന്നു.






