കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സപ്ലൈകോ. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡുകൾ നൽകിയതിലെ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കും.
അരി, പഞ്ചസാര ഡീലർമാരായ പെരുമ്പാവൂരിലെ കീർത്തി നിർമ്മൽ കമ്പനിക്ക് ജീവനക്കാർക്ക് നൽകാനെന്ന പേരിലാണ് ആയിരം ഗിഫ്റ്റ് കൂപ്പണുകൾ നൽകിയത്. എന്നാൽ ഈ കൂപ്പണുകൾ ഉപയോഗിച്ച് വിവിധ സാധനങ്ങൾക്ക് പകരം പഞ്ചസാര മാത്രം വാങ്ങിയെന്നാണ് കണ്ടെത്തൽ.
സംഭവത്തിൽ സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. പെരുമ്പാവൂർ മാവേലി സ്റ്റോർ ചുമതലയുള്ള രജീഷിനെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
കൂപ്പണുകൾ ഉപയോഗിച്ച് വാങ്ങിയ പഞ്ചസാര സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് എത്തിക്കാതെ ഡീലർ സ്ഥാപനത്തിന് കൈമാറിയതായും സപ്ലൈകോ വിജിലൻസ് കണ്ടെത്തി. 500, 1000 രൂപയുടെ ഗിഫ്റ്റ് കൂപ്പണുകളാണ് സപ്ലൈകോ ഓണക്കാലത്ത് വിതരണം ചെയ്തത്. ഇതുവരെ 1.8 കോടി രൂപയുടെ ഇടപാടാണ് കൂപ്പണുകൾ വഴി സപ്ലൈകോയ്ക്ക് ലഭിച്ചത്.
മൂന്ന് ദിവസം കൊണ്ട് ഏകദേശം 4500 കിലോ പഞ്ചസാര ഗിഫ്റ്റ് കൂപ്പൺ വഴി ബിൽ ചെയ്യാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതായും കണ്ടെത്തി. സോഫ്റ്റ്‌വെയറിൽ ഇതിന് സാധിക്കാതെ വന്നതോടെ ബാക്കിയുള്ള പഞ്ചസാര ഡിപ്പോയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് സപ്ലൈകോ വിജിലൻസ് കണ്ടെത്തിയത്. സംസ്ഥാനത്തെ മറ്റ് ഡിപ്പോകളിലും സമാനമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഡിപ്പോകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ മന്ത്രിതലത്തിൽ തീരുമാനിച്ചിട്ടുണ്ട്.


