മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടി നടന്ന വേദിക്ക് സമീപം തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്. പിടിയിലായവർക്ക് പ്രധാനമന്ത്രിയുടെ പരിപാടിയുമായി നേരിട്ട് ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി. ഒരാൾ പ്രതിശ്രുത വധുവിന് പെർഫ്യൂം വാങ്ങാനാണ് ജിയോ മാളിൽ എത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
അതേസമയം, പിടിയിലായ 24കാരൻ രോഹൻ പരീഖിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന വ്യാജേന ജോലി വാഗ്ദാനം ലഭിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. തുടർന്ന് ഇയാൾ പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരനാണെന്ന് തെളിയിക്കുന്ന വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. കരൺ ഗുപ്ത എന്നയാളാണ് പരീഖിന് വ്യാജ ഐഡി കാർഡും മറ്റ് വിവരങ്ങളും നൽകിയതെന്നാണ് കണ്ടെത്തൽ.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവത്തിനാസ്പദമായ സംഭവം നടന്നത്. ജിയോ മാളിലെത്തിയ മൂന്നംഗ സംഘത്തിൽ ചിലർ തോക്ക് കൈവശം വയ്ക്കുകയും സുരക്ഷാ ജീവനക്കാരെ വ്യാജ തിരിച്ചറിയൽ കാർഡ് കാണിക്കുകയും ചെയ്തു. സംശയം തോന്നിയതിനെ തുടർന്ന് സുരക്ഷാ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഘം എത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് രോഹൻ പരീഖിനെ ഖാറിലെ വീട്ടിൽ നിന്നും ഇയാളുടെ ബോഡി ഗാർഡിനെ കല്യാണിൽ നിന്നും പിടികൂടി. തുടർന്ന് ഇരുവരെയും ചോദ്യം ചെയ്തു.
ചൊവ്വാഴ്ച വൈകിട്ടാണ് ജിയോ മാളിന് സമീപമുള്ള ബികെസി കോംപ്ലക്സിൽ പ്രധാനമന്ത്രിയുടെ പരിപാടി നടന്നത്. സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരെ മുംബൈ ക്രൈം ബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തു. സംഭവത്തിന് പ്രധാനമന്ത്രിയുടെ സുരക്ഷയുമായി നേരിട്ട് ബന്ധമില്ലെന്നും സുരക്ഷാ സംവിധാനങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് പൊലീസ് വിശദീകരണം.


