തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ പീഡനപരാതി നൽകിയ സ്ത്രീയെ സൈബർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പ് ചുമത്തി കഴിഞ്ഞ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ സഹപ്രതികളായ സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കും സൈബർ പൊലീസ് നോട്ടീസ് നൽകും. പരാതിക്കാരിയെ അപമാനിച്ച മറ്റ് സോഷ്യൽ മീഡിയ കമന്റുകളിലും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മോശം പരാമർശങ്ങൾ നീക്കം ചെയ്യാൻ ഫെയ്സ്ബുക്കിനും നിർദേശമുണ്ട്.
അന്വേഷണത്തിനിടെ രാഹുൽ ഈശ്വറിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വീഡിയോ ലാപ്പ്ടോപ്പിൽ നിന്ന് അപ്ലോഡ് ചെയ്തതാണെന്നായിരുന്നു ആദ്യമൊഴി. എന്നാൽ മൊബൈൽ പരിശോധിച്ചപ്പോൾ അപ്ലോഡ് ചെയ്ത വീഡിയോ ഒരു ഫോൾഡറിൽ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കേസിൽ രാഹുൽ ഈശ്വർ, സന്ദീപ് വാര്യർ, ദീപാ ജോസഫ്, രജിത പുളിക്കൻ എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ പരാതിക്കാരി നൽകിയ യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിന്റെ നിർണായക നീക്കം.



