മലപ്പുറം : മുസ്‍ലിം ലീഗിന് ഏറെ മേൽകൈയുള്ള പഞ്ചായത്ത്. 1963ൽ കൊലത്തിക്കൽ മമ്മദ്കുട്ടി ഹാജി പ്രഥമ പ്രസിഡൻറായത് മുതൽ നീണ്ട 62 വർഷത്തോളം മുസ്‍ലിം ലീഗ് ഭരണം നിലനിർത്തിയ പഞ്ചായത്ത്. തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിയമസഭ തെരഞ്ഞെടുപ്പുകളിലും ചീക്കോടിന്റെ രാഷ്ട്രീയം എന്നും വലത്തോട്ടാണ്. ചീക്കോട് ഗ്രാമപഞ്ചായത്ത് രൂപീകൃതമായ അന്നുമുതൽ ഭരണം മുസ്‍ലിം ലീഗീന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ് നയിക്കുന്ന ഭരണസമിതിയാണ്.
കഴിഞ്ഞ 62 വർഷമായി അധികാരത്തിൽ തുടരുന്ന യു.ഡി.എഫ് ഭരണം നിലനിർത്താനും പിടിച്ചെടുക്കാൻ ഇടതുപക്ഷ ജനാധിപത്യമുന്നണിയും പോരാടുമ്പോൾ ചീക്കോടിന്റെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് വാശിയേറും.നിലവിൽ 18 വാർഡുകളാണുണ്ടായിരുന്നത്. വാർഡ് വിഭജനം പൂർത്തിയായതോടെ മൂന്ന് വാർഡുകൾ വർധിച്ച് 21 ആയി.
യു.ഡി.എഫിലെ ധാരണ പ്രകാരം 16 സീറ്റിൽ മുസ്‍ലിം ലീഗും അഞ്ചു സീറ്റിൽ കോൺഗ്രസും മത്സരിക്കുന്നു. ലീഗിലെ ഏറെ പേരും ‘കോണിചിഹ്നത്തിലാണ് ജനവിധി തേടുന്നത്. യു.ഡി.എഫ് സംവിധാനമുള്ള പള്ളിമുക്ക്,തീണ്ടാപാറ വാർഡുകളിൽ തലവേദനയായി വിമത സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. 21വാർഡുകളിലായി 45 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. എളാങ്കാവ്, ചീക്കോട്, കൊളമ്പലം എന്നീ മൂന്ന് വാർഡുകളിൽ എൻ.ഡി.എക്ക് സ്ഥാനാർഥികളുണ്ട്. 27587 വോട്ടർമാർ ചീക്കോടിന്റെ വിധിയെഴുതും.






