തിരുവനന്തപുരം: രണ്ട് വർഷം മുമ്പുണ്ടായ സംഘർഷത്തെ തുടർന്ന് വൈരാഗ്യം യുവാവിനെ പിന്തുടർന്ന് ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. വെട്ടുകാട് സ്വദേശികളായ ജിജിൻ റോബർട്ട് (22), ജോസ് (24) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.
2024-ലെ വെട്ടുകാട് പള്ളി തിരുനാളിനിടെ ഉണ്ടായ സംഘർഷത്തിൽ പ്രതികൾ നാട്ടുകാരുമായി പ്രശ്നം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു. അന്ന് യുവാവ് ഇടപെട്ട് അവരെ തടഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് കണ്ടെത്തൽ.
വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെ വെട്ടുകാട് ബീച്ച് റോഡിന് സമീപം യുവാവിനെ തടഞ്ഞുനിർത്തി ഇരുവരും അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. യുവാവ് രക്ഷപ്പെടാൻ വീട്ടിലേക്ക് ഓടിയെങ്കിലും പ്രതികൾ പിന്തുടർന്ന് വീട്ടുവളപ്പിൽ കയറി ആക്രമണം തുടർന്നു.
കൈവശം ഉണ്ടായിരുന്ന വെട്ടുകത്തി വീശി ഭീഷണി സൃഷ്ടിച്ച പ്രതികൾ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. തുടർന്ന് വലിയതുറ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






