കൊച്ചി: കൈക്കൂലി കേസിൽ കൊച്ചി കോർപറേഷനിലെ ബിൽഡിങ് ഇൻസ്പെക്ടർ എ.സ്വപ്നയെ കൊച്ചി കോർപറേഷൻ സസ്പെൻഡ് ചെയ്തു. സ്വപ്ന ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്നും കടുത്ത നടപടികൾ സ്വീകരിക്കുന്നതിനായി എല്‍എസ്‌ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാൻ തീരൂമാനിച്ചെന്നും മേയർ അറിയിച്ചു. വിജിലൻസ് തയാറാക്കിയ അഴിമതി പട്ടികയിലെ മുൻനിരക്കാരിയായിരുന്നു സ്വപ്ന.
വൈറ്റില സ്വദേശിയുടെ അഞ്ച് നില കെട്ടിടത്തിന് പ്ലാൻ അപ്രൂവ് ചെയ്യാൻ 4 മാസം വൈകിപ്പിച്ചിട്ടാണ് ഒടുവിൽ ഓരോ നിലയ്ക്കും 5,000 രൂപ വീതം 25000 രൂപ കൈക്കൂലിയായി സ്വപ്ന ആവശ്യപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞതോടെ 15,000 എങ്കിലും വേണമെന്നായി. ഇവർക്കെതിരെ നേരത്തെ കൈക്കൂലി ആരോപണം ഉയർന്നിട്ടുണ്ടെങ്കിലും വിജിലൻസിന് തെളിവടക്കം പരാതിക്കാരൻ കൈമാറിയതോടെയാണ് കൈയ്യോടെ അറസ്റ്റ് ചെയ്യാൻ വഴിയൊരുങ്ങിയത്.
കൈക്കൂലി കേസിൽ ഇന്നലെയാണ് കൊച്ചി സോണൽ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയെ വിജിലൻസ് പിടികൂടിയത്. തുടർന്ന് തൃശ്ശൂർ വിജിലൻസ് കോടതി 14 ദിവസത്തേക്ക് സ്വപ്നയെ റിമാന്റ് ചെയ്തു. സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതിൽ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോർപ്പറേഷൻ പരിധിയിൽ സ്വപ്ന നൽകിയ മുഴുവൻ ബിൽഡിംഗ് പെർമിറ്റ് രേഖകളും വിജിലൻസ് റെയ്ഡിലൂടെ പിടിച്ചെടുത്തു.
രണ്ട് വർഷമായി വൈറ്റില സോണൽ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ ആയിരുന്ന സ്വപ്ന 2019ലാണ് തൃശൂർ കോർപ്പറേഷനിൽ സ്വപ്ന ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത്. സ്ഥലംമാറ്റത്തിൽ 2023ൽ കൊച്ചി കോർപ്പറേഷൻ വൈറ്റിലയിലെ സോണൽ ഓഫീസിലെത്തി.






