ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ ഏതാണ്ട് അതേസമയത്ത് തുടങ്ങിയ പാകിസ്താൻ അഫ്ഗാനിസ്ഥാൻ സംഘർഷവും ശമനമില്ലാതെ തുടരുകയാണ്. പകിസ്താന്റെ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി താലിബാൻ സേന അതിർത്തിയിലെ പാക് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തി.
കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക്ക് ഷോറാബാക്ക് ജില്ലകളിൽ പാക്- അഫ്ഗാൻ അതിർത്തിയിലെ നിരവധി പാകിസ്താൻ സൈനിക പോസ്റ്റുകൾ അഫ്ഗാൻ സൈന്യം പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ.
അഞ്ചുദിവസമായി തുടരുന്ന സംഘർഷത്തിൽ ഇതുവരെ നൂറിലധികം പാകിസ്താൻ സൈനികരെ വധിക്കുകയും 25-ലധികം സൈനിക പോസ്റ്റുകൾ നശിപ്പിക്കുകയും ചെയ്തു എന്നാണ് അഫ്ഗാൻ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് ഇനായത്തുള്ള ഖ്വറാസ്മി അവകാശപ്പെടുന്നത്.
കാബൂളിന് സമീപമുള്ള ബഗ്രാം വ്യോമതാവളം ലക്ഷ്യമിട്ട് പാകിസ്താന്റെ യുദ്ധവിമാനങ്ങൾ എത്തിയെങ്കിലും അഫ്ഗാന്റെ വ്യോമ പ്രതിരോധ സംവിധാനം അവയെ തുരത്തിയതായി അഫ്ഗാൻ പോലീസ് അറിയിച്ചു.
അതേസമയം, ഖോസ്റ്റ്, ജലാലാബാദ് എന്നിവിടങ്ങളിലെ അഫ്ഗാന്റെ ആയുധപ്പുരകളും ഡ്രോൺ സംഭരണ കേന്ദ്രങ്ങളും തകർത്തതായി പാകിസ്താൻ സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥതയ്ക്ക് തയ്യാറായെങ്കിലും മേഖലയിലെ സമാധാന ചർച്ചകൾക്ക് ഇതുവരെ പുരോഗതി ഉണ്ടായിട്ടില്ല.




