ദെഹ്റാദൂൺ: ഒറ്റയ്ക്കുള്ള യാത്രയ്ക്കിടെ ടാക്സി ഡ്രൈവറുടെ ബലാത്സംഗശ്രമത്തിൽനിന്ന് രക്ഷപ്പെടാൻ യുവതി ഒരുരാത്രി മുഴുവൻ വനത്തിനുള്ളിൽ ഒളിച്ചിരുന്നു. ഉത്തരാഖണ്ഡിലെ പത്വദാംഗർ മേഖലയിലെ വനത്തിനുള്ളിലാണ് പരിക്കേറ്റനിലയിൽ യുവതി രാത്രിമുഴുവൻ കഴിഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. യുവതിയെ പീഡിപ്പിക്കാൻശ്രമിച്ചതിനും കൊള്ളയടിച്ചതിനും ടാക്സി ഡ്രൈവറെ പോലീസ് പിന്നീട് അറസ്റ്റ്ചെയ്തു. പൈൻസ് ഭാവലി റോഡ് സ്വദേശിയായ ദീപക് സിങ് ബോറ(39)യാണ് അറസ്റ്റിലായത്.
ഡൽഹിയിൽനിന്നുള്ള 31-കാരിക്കാണ് നൈനിറ്റാളിലേക്കുള്ള യാത്രയ്ക്കിടെ ദുരനുഭവമുണ്ടായത്. വ്യാഴ്ച പുലർച്ചെയാണ് കഥ്ഘോഡാമിൽനിന്ന് യുവതി നൈനിറ്റാളിലേക്ക് ടാക്സി കാറിൽ യാത്രതിരിച്ചത്. പുലർച്ചെ ഒന്നരയോടെ യാത്രയ്ക്കിടെ ഡ്രൈവർ പത്വദാംഗർ മേഖലയിലെ വിജനമായ റോഡിലൂടെ വഴിമാറി സഞ്ചരിച്ചു. യുവതി ഇത് ചോദ്യംചെയ്തതോടെ ഡ്രൈവർ വാഹനംനിർത്തി. പിന്നാലെ യുവതിയെ അസഭ്യംപറയുകയും മർദിക്കുകയുംചെയ്തു. യുവതിയുടെ മൊബൈൽഫോൺ തട്ടിപ്പറിച്ച ഡ്രൈവർ, യുവതിയെ പീഡിപ്പിക്കാനും ശ്രമിച്ചു. ഇതോടെയാണ് യുവതി സമീപത്തെ വനത്തിനുള്ളിലേക്ക് ഓടിരക്ഷപ്പെട്ടത്. ഒരുരാത്രിമുഴുവൻ വനത്തിൽ കഴിഞ്ഞ യുവതി പിറ്റേദിവസം രാവിലെയാണ് സമീപത്തെ ഗ്രാമത്തിലെത്തിയത്. തുടർന്ന് നാട്ടുകാരോട് വിവരം പറയുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു.
വിവരമറിഞ്ഞതിന് പിന്നാലെ പോലീസ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. സംഭവത്തിൽ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ പരാതി ലഭിച്ചതോടെ അന്വേഷണം ഊർജിതമാക്കിയ പോലീസ് സംഘം, പ്രതിയെ തിരിച്ചറിയുകയും ജിപിഎസ് സഹായത്തോടെ വാഹനം കണ്ടെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. യുവതിയുടെ മൊബൈൽഫോണും പ്രതിയിൽനിന്ന് പോലീസ് കണ്ടെടുത്തു. ഇയാളുടെ ടാക്സി കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






