തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകൻ കുറ്റക്കാരനെന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. തിരുവനന്തപുരം പൗഡിക്കോണം സ്വദേശിയും കുട്ടിയുടെ അധ്യാപകനുമായ സന്തോഷ് കുമാർ (56) ആണ് കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം കൂടുതൽ കഠിന ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ സ്വദേശിയായ കുട്ടി ഓട്ടിസം സംബന്ധമായ ചികിത്സകൾക്കായി തിരുവനന്തപുരത്ത് താമസിച്ചിരുന്നതിനിടെയാണ് സംഭവം.
തിരുവനന്തപുരം നഗരത്തിലെ ഒരു സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന കുട്ടിയുടെ അധ്യാപകനായിരുന്നു പ്രതി. കുട്ടിയുടെ മാനസിക വൈകല്യം മുതലെടുത്താണ് പ്രതി പലതവണ ലൈംഗികാതിക്രമം നടത്തിയതെന്ന് കോടതി വിലയിരുത്തി. ചികിത്സയിൽ നല്ല പുരോഗതി കാണിച്ചിരുന്ന കുട്ടി, പെട്ടെന്ന് നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ അക്രമാസക്തനായി മാറിയതോടെ അമ്മ സംശയത്തിലാകുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകളും കണ്ടെത്തി. ഇതിന്റെ കാരണമന്വേഷിച്ചെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ കുട്ടിക്ക് വ്യക്തമായി കാര്യങ്ങൾ വിശദീകരിക്കാൻ സാധിച്ചില്ല.
എന്നാൽ, കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങൾ കുറിച്ചുവെക്കുകയും വരച്ചുവെക്കുകയും ചെയ്യുന്ന ശീലം കുട്ടിക്കുണ്ടായിരുന്നു. അതുവഴി തന്നെ ഉണ്ടായ ദുരനുഭവങ്ങൾ കുട്ടി തന്റെ ബുക്കിൽ രേഖപ്പെടുത്തി. തുടർന്ന് സ്പീച്ച് തെറാപ്പിസ്റ്റിന്റെ സഹായത്തോടെയാണ് കുട്ടി സംഭവങ്ങൾ പുറത്തുപറഞ്ഞത്. കുട്ടിയുടെ മൊഴികൾ വ്യക്തതയില്ലാത്തതിനാൽ, ശിശുക്ഷേമ സമിതിയുടെ (CWC) നിർദ്ദേശപ്രകാരം മെന്റൽ ഹെൽത്ത് സെന്ററിലെ ഡോക്ടർ ഉൾപ്പെടുന്ന മൂന്നംഗ വിദഗ്ധ പാനൽ രൂപീകരിച്ച് വീണ്ടും മൊഴി രേഖപ്പെടുത്തി. സ്കൂളിലെ ബാത്ത്റൂമിൽ വെച്ചാണ് പ്രതി പലതവണ കുട്ടിയെ പീഡിപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഓരോ തവണയും കുട്ടി എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ പ്രതി കുട്ടിയുടെ തല ചുമരിൽ ഇടിക്കുകയും, അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തി. മിഠായിയും ബിസ്കറ്റും നൽകി കുട്ടിയെ പ്രലോഭിപ്പിച്ചായിരുന്നു പല തവണ പീഡനം നടത്തിയതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഭയം മൂലമാണ് കുട്ടി ഇത്രയും കാലം മൗനം പാലിച്ചതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ ഹാജരായി.




