ഇടുക്കി: മകരജ്യോതി ദർശനം കഴിഞ്ഞ് മടങ്ങിയ നൂറിലധികം തീർഥാടകരുടെ ജീവൻ പൊലിച്ച പുല്ലുമേട് ദുരന്തത്തിന് ഇന്ന് പതിനാല് വർഷം തികയുന്നു. 2011 ജനുവരി 14ന് രാത്രി എട്ട് മണിയോടെ ഇടുക്കി ജില്ലയിലെ ഉപ്പുപാറയിലുണ്ടായ വൻ ദുരന്തം കേരളം കണ്ട ഏറ്റവും വലിയ തീർഥാടന ദുരന്തങ്ങളിലൊന്നായിരുന്നു. മനുഷ്യമനസ്സിനെ ഞെട്ടിച്ച ദുരന്തം ഇന്നും മറക്കാനാവാത്ത ഓരോരുത്തരുടെയും മനസ്സിൽ തങ്ങി നിൽക്കുകയാണ്.
മകര ജ്യോതി ദർശിച്ച് പുല്ലുമേട് മല ഇറങ്ങി കൂട്ടമായി വന്ന തീർഥാടകരാണ് അപകടത്തിൽപെട്ടത്. മകരജ്യോതി കണ്ടാൽ പിന്നെ ഒരു നിമിഷം പോലും നിൽക്കാതെ ഉപ്പുപാറയിൽ പാർക്ക് ചെയ്‌തിട്ടുള്ള ടാക്‌സി ജീപ്പുകളിൽ കയറി സ്വന്തം നാടുകളിലേക്ക് പോകാനുള്ള തിരക്കാണ് ദുരന്തമുഖത്തേക്ക് തീർഥാടകരെ എത്തിച്ചത്. രണ്ടു ലക്ഷത്തോളം അയ്യപ്പൻമാർ മകരവിളക്ക് കാണാൻ അന്ന് പുല്ലുമേട്ടിൽ തമ്പടിച്ചിരുന്നതായാണ് കണക്കുകൾ പറയുന്നത്.തീർഥാടകരുടെ ഒഴുക്കിൽ പെട്ട് ചങ്ങലയിൽ തട്ടി വീണ് കിടന്നിരുന്നവരിലധികം പേരും മരിച്ചത് ശ്വാസകോശത്തിനേറ്റ ക്ഷതമൂലമായിരുന്നു. വാരിയെല്ലുകൾ ഒടിഞ്ഞ് ഹൃദയത്തിലും ശ്വാസകോശത്തിലും കയറിയിരുന്നു. വണ്ടിപ്പെരിയാർ മുതൽ ഉപ്പുപാറ വരെയുള്ള ഗതാഗത കുരുക്കുമുലം പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ വൈകിയതും മരണനിരക്ക് കൂടാനിടയായി.
വണ്ടിപ്പെരിയാർ കുമളി സർക്കാർ ആശുപത്രികളിലാണ് അപകടത്തിൽ പെട്ടവരെ ആദ്യം എത്തിച്ചത്. ആശുപത്രികളിൽ എത്തിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം കൂടി. രക്ഷാപ്രവർത്തകർക്ക് ആ രാത്രി മറക്കാനാകില്ല. മൃതദേഹങ്ങൾ എല്ലാം രാത്രി തന്നെ കുമളി പ്രാഥമിക കേന്ദ്രത്തിലേക്ക് മാറ്റി.
ഒരു ഞെട്ടലോടെയാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത സാമുഹ്യ സന്നദ്ധപ്രവർത്തകർ ഇന്നും ആ ദിനം ഓർക്കുന്നത്. തമിഴനാട് ആന്ധ്രാ സംസ്‌ഥാനങ്ങളിൽ നിന്നുള്ള തിർഥാടകരായിരുന്നു മരിച്ചവരിൽ അധികവും.
തേക്കടി ബോട്ടു ദുരന്തത്തിനു ശേഷം കുമളി കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു പുല്ലുമേട് ദുരന്തം




