മീററ്റ്: കനാലിൽ കൗമാരക്കാരിയുടെ ശിരസറുത്തുമാറ്റിയ മൃതദേഹം കണ്ടെത്തി. ഉത്തർ പ്രദേശിലെ മീററ്റിലാണ് കനാലിൽ നിന്ന് കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ ശിരസില്ലായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും സഹോദരനും അറസ്റ്റിലായി. മോനു (26), കമാൽ സിംഗ് (56), സമർ സിംഗ് (14) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
മൃതദേഹത്തിൻ്റെ പോക്കറ്റിൽ നിന്ന് ലഭിച്ച ചെറുകുറിപ്പിൽ നിന്നാണ് കൊലപാതകം സംബന്ധിച്ച് വിവരം ലഭിക്കുന്നത്. ദുരഭിമാനക്കൊലയാണ് നടന്നതെന്ന് പൊലീസ് പറയുന്നു. കുറിപ്പിലുണ്ടായിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് മരിച്ചത് 17കാരിയാണ് കൊല്ലപ്പെട്ടത് എന്ന് വ്യക്തമാവുന്നത്.
ആസ്ത എന്ന പേരിൽ അറിയപ്പെടുന്ന തനിഷ്കയെന്ന 17കാരിയാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ദൌരാല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദാദ്രി സ്വദേശിനിയാണ് തനിഷ്ക. എട്ട് മാസങ്ങൾക്ക് മുൻപ് തനിഷ്ക സമൂഹമാധ്യമങ്ങളിലൂടെ ഒരു യുവാവുമായി പ്രണയത്തിലായി. സംഭവം വീട്ടിലറിഞ്ഞ അമ്മയും അമ്മയുടെ സഹോദരി രാകേഷ് ദേവിയും 14കാരനായ ഇളയ സഹോദരനും ചേർന്ന് ജൂൺ 4ന് 17കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹത്തിൽ നിന്ന് തനിഷ്കയുടെ ശിരസ് അറുത്ത് മാറ്റിയ ശേഷം ഷീറ്റിൽ പൊതിഞ്ഞ് ബന്ധുക്കളുടെ സഹായത്തോടെ മീററ്റിലെ കനാലിൽ വലിച്ചെറിയുകയായിരുന്നു. ശിരസ് മറ്റൊരു സ്ഥലത്താണ് ഉപേക്ഷിച്ചത്. ഛത്തീസ്ഗഡിൽ ജോലി ചെയ്യുന്ന പിതാവിനോട് മകൾ സ്കൂളിൽ പോയി മടങ്ങി എത്തിയില്ലെന്നായിരുന്നു പറഞ്ഞിരുന്നത്.






