തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ പത്ത് അനധ്യാപക തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. അഞ്ച് സെക്ഷൻ ഓഫീസർമാർ, ഒരു അസിസ്റ്റൻ്റ് രജിസ്ട്രാർ, ഒരു ഡെപ്യൂട്ടി രജിസ്ട്രാർ, രണ്ട് അസിസ്റ്റൻ്റുമാർ, ഒരു പ്രൊഫഷണൽ അസിസ്റ്റൻ്റ് തസ്തികകളാണ് സൃഷ്ടിച്ച് ഉത്തരവായിരിക്കുന്നത്. ഈ തസ്തികകളിലേക്ക് അന്തർസർവ്വകലാശാല മാറ്റം വഴിയോ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ ജീവനക്കാരെ പുനർവിന്യസിക്കാനും അനുമതി നൽകിയിട്ടുണ്ട്.
2012ൽ സ്ഥാപിതമായ സർവ്വകലാശാലയിൽ നിലവിൽ അനധ്യാപക വിഭാഗത്തിൽ ഒരു ജീവനക്കാരി മാത്രമാണുള്ളത്. ചട്ടപ്രകാരം കരാറടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരെ ഉപയോഗിച്ചാണ് ഇപ്പോൾ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്. നാക് അക്രഡിറ്റേഷൻ നടപടികളിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് തസ്തികകൾ അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content: Ten non-teaching posts at Thunchathezhuthachchan Malayalam University






