എറണാകുളം: പത്തുവയസ്സുകാരിയുടെ ധീരത രണ്ടുവയസ്സുകാരന്റെ ജീവൻ രക്ഷിച്ചു. നെല്ലിക്കുഴി സദ്ദാംനഗർ കാപ്പുചിറയ്‌ക്ക് സമീപം താമസിക്കുന്ന നൗഫൽ–സബീന ദമ്പതികളുടെ മകൾ ഫാത്തിമ സഹറയാണ് ചിറയിൽ മുങ്ങിത്താഴ്ന്ന കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
കാപ്പുചിറയ്ക്ക് സമീപത്തെ വീട്ടിൽ മലപ്പുറത്ത് നിന്നെത്തിയ ബന്ധുവിന്റെ രണ്ടുവയസ്സുകാരൻ കുളിക്കടവിലെ പടികളിലൂടെ ഇറങ്ങി നിലയില്ലാത്ത വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഈ സമയം ചിറയ്‌ക്ക് സമീപം സൈക്കിൾ ഓടിച്ചുകൊണ്ടിരുന്ന ഫാത്തിമ സഹറ ദൂരത്ത് നിന്ന് ഒരു സ്ത്രീ നിലവിളിച്ച് ഓടിവരുന്നത് ശ്രദ്ധിച്ചു. തുടർന്ന് നോക്കിയപ്പോൾ കുട്ടി വെള്ളത്തിൽ മുങ്ങുന്നതാണ് കണ്ടത്.
ഒട്ടും വൈകാതെ സൈക്കിൾ ഉപേക്ഷിച്ച് വെള്ളത്തിലിറങ്ങിയ ഫാത്തിമ, കുട്ടിയുടെ വസ്ത്രത്തിൽ പിടിച്ച് കരയിലേക്ക് വലിച്ചെടുത്തു. സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കാണുന്നത് കുഞ്ഞിനെ കരയിലേക്ക് എത്തിക്കുന്ന ഫാത്തിമയെയായിരുന്നു. കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫാത്തിമ സഹറ. കുഞ്ഞിന്റെ ജീവൻ രക്ഷിച്ച ഈ ധീരതയ്ക്ക് നാട്ടുകാർ അഭിനന്ദനം അറിയിച്ചു.






