ന്യൂഡൽഹി: നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിനും ദീക്ഷഭൂമി പ്രദേശത്തിനും സുരക്ഷ ശക്താക്കി. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം ഭീകരർ ലക്ഷ്യമിടുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷ കൂട്ടിയത്. പ്രദേശത്ത് 17 ദിവസത്തേക്ക് ഡ്രോണ്‍ നിരോധിച്ചിട്ടുണ്ട്. നാഗ്പൂര്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുന്നത്. ആവശ്യമുള്ളത്ര പോലിസനെ പ്രദേശത്ത് വിന്യസിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
2023 ലെ ഇന്ത്യൻ സിവിൽ സെക്യൂരിറ്റി കോഡിലെ സെക്ഷൻ 163 പ്രകാരം നാഗ്പൂർ സിറ്റി പോലീസ് കമ്മീഷണറേറ്റ് മുഴുവൻ ‘ഡ്രോൺ നിരോധിത മേഖല ‘ ആയി പ്രഖ്യാപിച്ചുകൊണ്ട് പോലീസ് കമ്മീഷണർ രവീന്ദർ സിംഗാൾ ഒരു നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. ജെയ്‌ഷെ-ഇ-മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുടെ പ്രധാന ഭീകര താവളങ്ങൾ നശിപ്പിക്കുന്നതിലേക്ക് നയിച്ച ഇന്ത്യൻ സേന ആരംഭിച്ച പ്രതികാര ആക്രമണമായ ഓപ്പറേഷൻ സിന്ദൂരിനെ തുടർന്നാണ് ഈ നടപടി.
മെയ് 10 ന് പ്രഖ്യാപിച്ച വെടിനിർത്തലിനെത്തുടർന്ന് തീവ്രവാദ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡ്രോണുകൾ, യുഎവികൾ, റിമോട്ട് കൺട്രോൾ അല്ലെങ്കിൽ റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റങ്ങൾ, പാരാ-ഗ്ലൈഡറുകൾ, പാരാ-മോട്ടോറുകൾ, ഹാംഗ്-ഗ്ലൈഡറുകൾ, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, ഹോട്ട് എയർ ബലൂണുകൾ, എയ്‌റോ മോഡലുകൾ, പാരച്യൂട്ടുകൾ, സ്വകാര്യ ഹെലികോപ്റ്ററുകൾ എന്നിവ നിരോധനത്തിൽ ഉൾപ്പെടുന്നു.






