ബാങ്കോക്ക്: തായ്‍ലൻഡിൽ കൂട്ടക്കുരുതി നടത്തിയ ശേഷം വിദ്യാർത്ഥി വെടിവെച്ച് സ്വയം ജീവനൊടുക്കി. വടക്കുപടിഞ്ഞാറൻ ബാങ്കോക്കിലെ നോന്തബുരി പ്രവിശ്യയിലുള്ള ഡെബ്സിറിൻ നോന്തബുരി സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആക്രമണത്തിന് പിന്നാലെ പ്രതിയായ വിദ്യാർത്ഥി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു.
വിദ്യാർത്ഥി ആദ്യം സ്വന്തം മുത്തച്ഛനെയും മുത്തശ്ശിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തോക്കുമായി സ്കൂളിലെത്തുകയായിരുന്നു. തുടർന്ന് സ്കൂൾ പരിസരത്ത് വെടിയുതിർക്കുകയും ഭീതിപരത്തുകയും ചെയ്തു.
ആക്രമണത്തിൽ മൂന്ന് വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റതായും ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ പലർക്കും നെഞ്ചിലും പിൻഭാഗത്തും കൈകളിലുമാണ് വെടിയേറ്റത്.
ഏകദേശം 3100 വിദ്യാർത്ഥികളും 147 അധ്യാപകരുമുള്ള സ്കൂളിലാണ് വെടിവെപ്പ് നടന്നത്. വെടിയൊച്ച കേട്ടപ്പോൾ ആദ്യം പടക്കമാണെന്നാണ് കരുതിയതെന്ന് ഒരു വിദ്യാർത്ഥി പറഞ്ഞു. പിന്നീട് വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ ഡെസ്കുകൾക്കടിയിൽ ഒളിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയപ്പോഴും വെടിവെപ്പിന്റെ സാഹചര്യം നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്ട്. സ്കൂളിന്റെ മുകളിലെ നിലയിൽ നിന്ന് ഒരു അധ്യാപകന്റെ മൃതദേഹം കണ്ടെത്തിയതായും മറ്റൊരു മുറിയിൽ നിന്ന് പരിക്കേറ്റ അധ്യാപികയെ രക്ഷപ്പെടുത്തിയതായും രക്ഷാപ്രവർത്തകർ അറിയിച്ചു.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കുടുംബാംഗത്തിന്റെ വീട്ടിൽ നിന്നാണ് വിദ്യാർത്ഥി തോക്ക് കൈക്കലാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.











