തൊടുപുഴ: ഇടുക്കി മലങ്കര ഡാമിലെ ജലാശയത്തിൽ രാസമാലിന്യം കലർന്നതായി നാട്ടുകാരുടെ പരാതി. നിരവധി ശുദ്ധജല പദ്ധതികൾക്ക് ഉപയോഗിക്കുന്നതും ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്നതുമായ ജലാശയത്തിലാണ് മലിനീകരണം കണ്ടെത്തിയത്.
രാവിലെ മുതൽ ഡാമിലെ വെള്ളത്തിൽ എണ്ണപ്പാട കെട്ടിക്കിടക്കുന്നതായി നാട്ടുകാർ പറഞ്ഞു. ജലാശയത്തിന് സമീപം പ്രവർത്തിക്കുന്ന ചില ഫാക്ടറികളിൽ നിന്നാണ് രാസമാലിന്യം ഒഴുകിയെത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. രാവിലെ ഡാമിൽ കുളിക്കാനിറങ്ങിയ ചിലർക്ക് ശരീരത്തിൽ ചെറിച്ചിൽ അനുഭവപ്പെട്ടതായും പരാതിയുണ്ട്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഡാമിലെ വലിയൊരു ഭാഗത്ത് രാസമാലിന്യം പടർന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപും ജലാശയത്തിൽ സമാനമായ രീതിയിൽ മലിനീകരണം ഉണ്ടായിരുന്നുവെന്നും അന്ന് വെള്ളത്തിൽ വെളുത്ത പത പോലെയുള്ള വസ്തു കണ്ടിരുന്നുവെന്നും അവർ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ മഴ ശക്തമായതോടെ മലങ്കര ഡാമിലെ ജലനിരപ്പ് ഉയർന്നിരുന്നു. സംഭവത്തിൽ അധികൃതരുടെ പരിശോധന തുടരുകയാണ്.


