പാറ്റ്ന: ആറു കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം നാല് വർഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. 2020-ൽ ആരംഭിച്ച നിർമാണം 2021-ൽ പൂർത്തിയായെങ്കിലും, ആവശ്യമായ അപ്രോച്ച് റോഡുകൾ ഒരുക്കാത്തതിനാൽ പാലം ഗ്രാമീണർക്കൊന്നും പ്രയോജനപ്പെടുന്നില്ല.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ പന്ത്രണ്ടോളം ഗ്രാമങ്ങൾക്ക് ജില്ലാ ആസ്ഥാനത്തേക്ക് എളുപ്പത്തിൽ എത്താനുള്ള വഴിയൊരുക്കാനാണ് പാലം പണിതത്. എന്നാൽ അപ്രോച്ച് റോഡില്ലാത്തതിനാൽ ഗ്രാമങ്ങൾ ഇന്നും ഒറ്റപ്പെട്ട നിലയിലാണ്.
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയുടെ ഭാഗമായി പാലം പണിതെങ്കിലും, ഭൂമി ഏറ്റെടുക്കലിലെ വീഴ്ചയാണ് വലിയ പ്രതിസന്ധിയായി മാറിയത്. ആവശ്യമായ സ്വകാര്യ ഭൂമി ഏറ്റെടുക്കാതെയാണ് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പാലത്തിന്‍റെ നിർമാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രശ്നപരിഹാരം ഒന്നും വന്നിട്ടില്ല. നാട്ടുകാർ പലവട്ടം ആവശ്യങ്ങൾ ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ല.കതിഹാർ ജില്ലാ ഓഫീസർ മനീഷ് മീണ വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് പ്രതികരിച്ചതായി പറഞ്ഞു.






