കോട്ടയം: മണിമലയിൽ വർഷങ്ങൾക്കുമുൻപ് വെള്ളാവൂർ പഞ്ചായത്ത് നിർമിച്ച ബസ് സ്റ്റാൻഡ് മറ്റ് പുരോഗതിയില്ലാതെ ആയിരിക്കുന്നു. ബസുകളുടെ എണ്ണം പതിന്മടങ്ങ് വർധിച്ചപ്പോഴും സ്റ്റാൻഡ് വികസനം പ്രഖ്യാപനങ്ങളിലൊതുങ്ങി. ബസ് സ്റ്റാൻഡ് വികസനത്തിനായി നിലവിലെ സ്റ്റാൻഡിനെതിർവശത്തായി ആറ്റുതീരം കെട്ടി ഉയർത്തി സ്ഥലം നിരപ്പാക്കിയിരുന്നു.
മണിമല പഞ്ചായത്തു വക സ്ഥലം ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെയാണ് മൈതാനമാക്കിയത്. ഈ മൈതാനത്തിന്റെ ഒരു ഭാഗത്ത് ഒരുകോടി രൂപ ചെലവിൽ പഞ്ചായത്ത് വ്യാപാരസമുച്ചയം നിർമിച്ചു കടമുറികൾ ലേലംചെയ്തു നൽകുകയും ചെയ്തു. എന്നാൽ ബസ് സ്റ്റാൻഡ് വികസനം സംബന്ധിച്ച പദ്ധതിയൊന്നും തയ്യാറാക്കിയിരുന്നില്ല. ബസ് സ്റ്റാൻഡിലെ പഴയ വ്യാപാരസമുച്ചയം പൊളിച്ചു മാറ്റാനും നടപടികൾ മുമ്പ് ആരംഭിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഇവിടെയുള്ള വ്യാപാരസമുച്ചയം പൊളിക്കുന്നതു സംബന്ധിച്ചും നടപടി ഒന്നും ഇല്ലതായി. തിരക്കേറിയ ബസ് സ്റ്റാൻഡിൽ പലപ്പോഴും ബസ്സുകൾ സ്റ്റാൻഡിൽ കയറാതെ റോഡിൽ നിർത്തി ആളുകളെ കയറ്റിയിറക്കുന്നു. പഞ്ചായത്ത് എല്ലാ വർഷവും ബജറ്റിൽ ബസ് സ്റ്റാൻഡ് വികസനമെന്ന നിർദേശം ഉണ്ടാകാറുണ്ടെങ്കിലും നടപടികൾ ഒന്നും ഇല്ലാത്തതിൽ നാട്ടുകാർക്ക് പരാതിയുണ്ട്.










