പത്തനംതിട്ട: സംസ്ഥാനത്ത് ഇക്കുറി ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ. മാർച്ച്–ഏപ്രിൽ മാസങ്ങളിൽ ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിച്ച ഏക ജില്ലയും പത്തനംതിട്ടയാണ്. സാധാരണയായി 244.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 256.7 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ 8.30 വരെയുള്ള കണക്കാണിത്.
ഉച്ചകഴിഞ്ഞ് പെയ്ത മഴ കൂടി ചേർന്നാൽ കണക്ക് ഇനിയും ഉയരുമെന്ന് അധികൃതർ അറിയിച്ചു. പത്തനംതിട്ടയെ ഒഴിവാക്കിയാൽ കോഴിക്കോട് ജില്ലയിലാണ് ശരാശരിക്ക് അടുത്ത് മഴ ലഭിച്ചത്. എന്നാൽ അവിടെയും 17 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ 9 ജില്ലകളിൽ 20 മുതൽ 40 ശതമാനം വരെ മഴ കുറവുണ്ടായി. ഇടുക്കിയിൽ 61 ശതമാനവും മലപ്പുറത്ത് 71 ശതമാനവും പാലക്കാട് 74 ശതമാനവും മഴ കുറവാണ് രേഖപ്പെടുത്തിയത്. ആകെ സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ 46 ശതമാനം മഴ കുറവാണ് ഉണ്ടായത്. ഇതിന്റെ ഫലമായി ശക്തമായ ചൂടും ഉയർന്ന അൾട്രാവയലറ്റ് തീവ്രതയും സംസ്ഥാനത്തുടനീളം അനുഭവപ്പെട്ടു. ലക്ഷദ്വീപിൽ വേനൽമഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 44.5 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് വെറും 4 മില്ലിമീറ്റർ മാത്രമാണ് മഴ പെയ്തത്, ഇത് 91 ശതമാനം കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു.




