കൊച്ചി: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയോടു ദയനീയമായി തകർന്നതിനു പിന്നാലെ ക്ലബ് സ്പാനിഷ് കോച്ച് ദവീദ് കറ്റാലയെ പുറത്താക്കാൻ തീരുമാനം. ഇതു സംബന്ധിച്ച പ്രഖ്യാപനം വൈകില്ല എന്നാണു സൂചന. ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ചരിത്രത്തിലെ എക്കാലത്തെയും മോശം പ്രകടനമാണ് അദ്ദേഹത്തിന്റെ പുറത്താകലിലേക്കു നയിച്ചത്. 6 കളികളിൽ ഒരു ജയം പോലും നേടാനാകാത്ത ആദ്യ സീസൺ ആദ്യ 4 കളികളിൽ തുടർച്ചയായ തോൽവി, ഒരു സമനില, വീണ്ടും തോൽവി. തിരിച്ചുവരവിനുള്ള നേരിയ സാധ്യത പോലും വിദൂരമായതോടെയാണു കടുത്ത നടപടി. കഴിഞ്ഞ സീസണിൽ കോച്ചായിരുന്ന മികേൽ സ്റ്റാറെയും പാതിവഴിയിൽ പുറത്താക്കപ്പെട്ടിരുന്നു.
പ്ലേ മേക്കർ അഡ്രിയൻ ലൂണയും സ്ട്രൈക്കർ ഹെസൂസ് ഹിമെനെയും വിങ്ങർ നോവ സദൂയിയും ഉൾപ്പെട്ട വിദേശതാരനിര ഒന്നായി നഷ്ടപ്പെട്ട ക്ഷീണത്തോടെ സീസൺ തുടങ്ങിയ ബ്ലാസ്റ്റേഴ്സിനു മികച്ച പകരക്കാരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ലീഗിന്റെ നടത്തിപ്പു പോലും അസാധ്യമെന്നു കരുതപ്പെട്ട സാഹചര്യത്തിൽ ലഭിച്ച കളിക്കാരെ ഉപയോഗിച്ചു തരക്കേടില്ലാത്ത ഒരു ടീമിനെ കൂട്ടിയിണക്കാൻ കറ്റാലയ്ക്കു കഴിഞ്ഞതുമില്ല. സ്വന്തം കളിക്കാരുടെ ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞു മികച്ച സ്റ്റാർട്ടിങ് ഇലവനെ കളത്തിലിറക്കാൻ അദ്ദേഹത്തിനു കഴിയാതെ പോയി. തുടർച്ചയായ പരീക്ഷണങ്ങൾ പക്ഷേ, ലക്ഷ്യം കണ്ടതുമില്ല.
പ്രതിരോധം പാളിയതായിരുന്നു കറ്റാലയുടെ കണക്കുകൾ തെറ്റിച്ചത്. വിള്ളൽ വീണ പ്രതിരോധത്തിനൊപ്പം കളി ആസൂത്രണം ചെയ്യാൻ ശേഷിയില്ലാത്ത മധ്യനിരയും ഗോളടിക്കാൻ ആശ്രയിക്കാവുന്ന ഒരു സ്ട്രൈക്കറുടെ അഭാവവും കൂടിയായപ്പോൾ കറ്റാല നിസ്സഹായനായി. എല്ലാ കളിക്കാരും ഏതു സമയത്തും കളത്തിലിറങ്ങാൻ ഒരുങ്ങിയിരിക്കുക എന്ന കറ്റാലൻ നയം പക്ഷേ, ടീമിന്റെ ഘടനയും സ്ഥിരതയും ഇല്ലാതാക്കി. അങ്ങനെ കറ്റാലയ്ക്ക് അപമാനഭാരത്തോടെ മടക്കം; മികേൽ സ്റ്റാറെയുടെ വഴിയേ. കിരീട നേട്ടവും തിരിച്ചു വരവും ഈ കൊല്ലവും പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വരുമോ എന്ന വിഷമത്തിലാണ് ആരാധകർ .






