മാഡ്രിഡ്: ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ പരിക്ക് കൈകാര്യം ചെയ്യുന്നതിൽ റിയൽ മാഡ്രിഡ് മെഡിക്കൽ ടീമിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ഇടതു കാൽമുട്ടിന് പരിക്കേറ്റ എംബാപ്പെയ്ക്ക് എംആർഐ സ്കാൻ നടത്തിയപ്പോൾ തെറ്റായി വലതു കാൽ പരിശോധിച്ചതായാണ് പ്രമുഖ കായികമാധ്യമമായ ‘ദി അത്‌ലറ്റിക്’ റിപ്പോർട്ട് ചെയ്യുന്നത്.
ഡിസംബർ ഏഴിന് സെൽറ്റ വിഗോയ്‌ക്കെതിരായ മത്സരത്തിനിടെയാണ് എംബാപ്പെയ്ക്ക് പരിക്കേറ്റത്. എന്നാൽ ശരിയായ ഭാഗം പരിശോധിക്കാതിരുന്നതിനാൽ പ്രശ്നമില്ലെന്ന നിഗമനത്തിൽ താരം തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ കളിച്ചു. ഇതോടെ പരിക്ക് കൂടുതൽ ഗുരുതരമായി.
തുടർന്ന് കാൽമുട്ടുവേദന ശമിക്കാതിരുന്നതിനെ തുടർന്ന് പാരീസിൽ വിദഗ്ധ ചികിത്സ തേടിയപ്പോഴാണ് ഇടതു കാൽമുട്ടിലെ ലിഗമെന്റ് പരിക്ക് വഷളായതായി കണ്ടെത്തിയത്.
സംഭവത്തിൽ എംബാപ്പെ കടുത്ത അസന്തോഷം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തെ തുടർന്ന് തന്റെ സ്വകാര്യ മെഡിക്കൽ ടീമിലെ ചിലരെ താരം പുറത്താക്കിയതായും വിവരമുണ്ട്. റിയൽ മാഡ്രിഡിന്റെ മെഡിക്കൽ വിഭാഗം ഇപ്പോൾ കടുത്ത നിരീക്ഷണത്തിലാണ്.
ഇതിനിടെ ക്ലബ്ബിന്റെ പോഷകാഹാര നിർദേശങ്ങളിൽ എഐ ഉപകരണങ്ങളെ ആശ്രയിച്ചെന്ന മുൻ ന്യൂട്രീഷ്യനിസ്റ്റിന്റെ ആരോപണവും വിവാദങ്ങൾക്ക് ഇടയാക്കി.






