കാസർകോട്: ഉപ്പളയിൽ എടിഎം പണം കൊണ്ടുപോയ വാഹനം തകർത്തു 50 ലക്ഷം രൂപ കവർന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി അറുമുഖൻ അലിയാസ് കിട്ടുവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. റാംജിനഗർ കവർച്ച സംഘത്തിലെ പ്രധാന അംഗമാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു കേസിൽ റായ്പൂരിൽ പൊലീസ് പിടികൂടിയിരുന്ന ഇയാൾ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് കേരള പൊലീസ് വലയിലായത്.
വാഹനങ്ങൾ തകർത്തു കവർച്ച നടത്തുന്നതാണ് ഈ സംഘത്തിന്റെ രീതി. 2024 മാർച്ച് 27ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന ഏകദേശം അരക്കോടി രൂപയാണ് സ്വകാര്യ കമ്പനിയുടെ വാഹനത്തിന്റെ ഗ്ലാസ് തകർത്തു കവർന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. മൂന്നംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സംഭവത്തെ തുടർന്ന് നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മൊബൈൽ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി അന്വേഷണം നടത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




