കൊച്ചി: ദേശീയപാത 66 തകർന്നത് മണ്ണിൻ്റെ കുഴപ്പം കൊണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. ദൃഡതയില്ലാത്ത മണ്ണാണ് അടിസ്ഥാനമായി ഉപയോഗിച്ചതെന്നും സമീപത്ത് വെള്ളം കെട്ടിനിന്നത് മണ്ണിന്റെ ദൃഢത ഇല്ലാതാക്കിയെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ദേശീയപാത തകർന്നത് പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയാണ്. പുതിയ കരാറുകളിൽ നിന്നും നിലവിലെ കരാറുകളിൽ നിന്നും കമ്പനിയെ വിലക്കിയിട്ടുണ്ട്. അതോടൊപ്പം പ്രൊജക്ട് കൺസൾട്ടന്റിനെയും വിലക്കിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു. ഐഐടി ഡൽഹിയിൽ നിന്ന് വിരമിച്ച പ്രൊഫസർക്ക് മേൽനോട്ട ചുമതല നൽകിയെന്നും NHAI റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. പ്രത്യേക മേൽനോട്ടത്തിൽ രണ്ടംഗ വിദഗ്ധ സമിതി അന്വേഷിച്ചുവെന്നും സമിതി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചുവെന്നും NHAI കോടതിയെ അറിയിച്ചു. പുനർ നിർമ്മാണം പൂർത്തിയാക്കാൻ പ്രത്യേകം മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു.
അതേസമയം കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തിരുന്നു. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിരുന്നു.






