തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളും വകുപ്പുകളും സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പത്രസമ്മേളനം നടത്തി മന്ത്രിമാരുടെ പേരുകളും ചുമതലകളും പ്രഖ്യാപിക്കും. മന്ത്രിസഭാ പട്ടിക ഇന്ന് ഗവർണർക്ക് കൈമാറും.
രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. സ്പീക്കർ സ്ഥാനത്തേക്ക് എൻ ശക്തൻ, റോജി എം ജോൺ, വി ടി ബൽറാം എന്നിവർ പരിഗണനയിലാണ്. സണ്ണി ജോസഫിന് റവന്യൂ വകുപ്പും കെ മുരളീധരന് ആരോഗ്യ വകുപ്പും ലഭിക്കാനാണ് സാധ്യത. എ പി അനിൽകുമാറിന് ടൂറിസം, എക്സൈസ് വകുപ്പുകൾ ലഭിച്ചേക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കാനാണ് സാധ്യത. പി സി വിഷ്ണുനാഥിനെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി പരിഗണിക്കുന്നതായാണ് സൂചന. സിപി ജോണിന് സഹകരണ വകുപ്പും മുഖ്യമന്ത്രിയായ വി ഡി സതീശന് ധനവകുപ്പിനൊപ്പം തുറമുഖ വകുപ്പും ലഭിക്കുമെന്നാണ് വിവരം.
വനിതാ മന്ത്രിയായ ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യനീതി വകുപ്പ് ലഭിക്കാനിടയുണ്ട്. കേരള കോൺഗ്രസിന്റെ പ്രതിനിധിയായ മോൻസ് ജോസഫിന് ജലവിഭവ വകുപ്പ് ലഭിച്ചേക്കും. മുസ്ലിം ലീഗിന് 2011ലെ മന്ത്രിസഭയിൽ കൈകാര്യം ചെയ്ത വകുപ്പുകൾ തന്നെ വീണ്ടും ലഭിക്കാനാണ് സാധ്യത.






