തിരുവനന്തപുരം: പാചകവാതക ക്ഷാമം വീടുകളുടെയും ഹോട്ടലുകളുടെയും അടുക്കളയെ പഴയ കാലത്തേക്കു കൂട്ടിക്കൊണ്ടു പോവുകയാണ്. പാചക വാതക സിലിണ്ടറുകൾ കിട്ടാതായതോടെ അടുക്കളകളിൽ ഇപ്പോൾ ‘ഇരുമ്പ് അടുപ്പുകളും’ ‘മരപ്പൊടി അടുപ്പു’കളുമാണ് താരം. ഗ്യാസ് സിലിണ്ടറിനായി കാത്തിരുന്ന് മടുത്തവർ വിറകിന്റെയും മരപ്പൊടിയുടെയും പഴയ പ്രതാപത്തിലേക്കു തിരിച്ചുപോകാൻ നിർബന്ധിതരായി. അടുക്കളയിൽ വീണ്ടും കരിയും പുകയും നിറയുന്നതിലൊന്നും പ്രശ്നമില്ലെന്ന് വീട്ടമ്മമാരും പറയുന്നു. എന്തെങ്കിലും വച്ചുവിളമ്പുകയാണ് പ്രധാനം.
നഗര പ്രദേശങ്ങളിൽ വീടിന്റെ ബാൽക്കണിയിലും വർക് ഏരിയയിലും ഇത്തരം അടുപ്പുകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു. വിറകടുപ്പിൽ വേവിച്ചെടുക്കുന്ന ഭക്ഷണത്തിന്റെ രുചി ഒന്നു വേറെ തന്നെയാണെന്ന് പുതിയ തലമുറയും സാക്ഷ്യപ്പെടുത്തുന്നു. മില്ലുകളിൽ നിന്നും മറ്റും കുറഞ്ഞ നിരക്കിൽ മരപ്പൊടി ലഭ്യമാകുന്നത് ഇത്തരം അടുപ്പുകളുടെ ഡിമാൻഡ് വർധിപ്പിച്ചിട്ടുണ്ട്. 500 രൂപയാണ് പുതിയ ഇരുമ്പ് അടുപ്പിന്റെ വില. ആവശ്യാനുസരണം നിർമിച്ചു നൽകുന്ന അടുപ്പുകൾക്ക് ആയിരത്തിനു മുകളിൽ വിലയുണ്ട്. മരപ്പൊടി നിറച്ച് മണിക്കൂറുകളോളം കത്തുന്ന ചെറിയ തരം അടുപ്പുകൾക്കും ആവശ്യക്കാരേറെയാണ്.






