തിരുവനന്തപുരം: വെള്ളറട മലയോരത്തെ ചുവപ്പുകോട്ടയെന്നറിയപ്പെടുന്ന കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിൽ ഇക്കുറി ഭരണം നറുക്കെടുപ്പിലൂടെയാകും നിശ്ചയിക്കുക. ഇരുമുന്നണികൾക്കും തുല്യസീറ്റുകൾ ലഭിച്ചതാണ് ഇതിന് കാരണമായത്. ആകെയുള്ള 23 വാർഡുകളിൽ എൽഡിഎഫിന് 10, യുഡിഎഫിന് 10, ബിജെപിക്ക് മൂന്നും സീറ്റുകളാണ് ലഭിച്ചത്.
കഴിഞ്ഞതവണ 21 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് 16, യുഡിഎഫിന് 3, ബിജെപിക്ക് രണ്ടും അംഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ട് പുതിയ വാർഡുകൾ രൂപവത്കരിച്ചതോടെയാണ് വാർഡുകൾ 23 ആയത്. നാലരപ്പതിറ്റാണ്ടായി ഗ്രാമപ്പഞ്ചായത്തിലെ ഭരണം എൽഡിഎഫിന്റെ കൈവശമായിരുന്നു.
എൽഡിഎഫിന് നറുക്കുവീണാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് കോരണംകോട് വാർഡിൽനിന്ന് വിജയിച്ച മുൻ പ്രസിഡന്റിനെയോ മുൻ ബ്ലോക്ക് പഞ്ചായത്തംഗത്തെയോ തിരഞ്ഞെടുക്കുമെന്നാണ് സൂചന. മറിച്ച് യുഡിഎഫിനാണെങ്കിൽ മുൻ ഗ്രാമപ്പഞ്ചായത്തംഗങ്ങളായ രണ്ട് മുതിർന്ന നേതാക്കളും പരിഗണന പട്ടികയിൽ ഇടംപിടിക്കും.






