തിരുവനന്തപുരം: ജസ്റ്റിസ് വി.കെ.മോഹനന്‍ കമ്മിഷന്റെ കാലാവധി 6 മാസത്തേക്കു കൂടി നീട്ടി.സംസ്ഥാനത്ത് 2020 ജൂലൈ മുതല്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നുവെന്ന വിലയിരുത്തല്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണ് ജസ്റ്റിസ് വി.കെ.മോഹനന്‍ കമ്മിഷന്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇന്നു മുതല്‍ 6 മാസത്തേക്കാണു പുതിയ കാലാവധി. കഴിഞ്ഞ വര്‍ഷം നവംബറിലും കമ്മിഷന്റെ കാലാവധി 6 മാസം നീട്ടിയിരുന്നു.
2021 മേയ് 7ന് ആണ് കമ്മിഷനെ നിയമിച്ചത്. 6 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശിച്ചെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഓരോതവണയും കാലാവധി നീട്ടില്‍ നല്‍കുന്നത്. എന്നാല്‍ ജ്യുഡീഷ്യല്‍ അന്വേഷണം 2021 ഓഗസ്റ്റില്‍ ഹൈക്കോടതി സ്റ്റേ ചെയ്തു കഴിഞ്ഞും കമ്മിഷന്റെ കാലാവധി സര്‍ക്കാര്‍ നീട്ടിക്കൊണ്ടിരിക്കുകയാണ്. പ്രവര്‍ത്തനങ്ങള്‍ മരവിച്ചിട്ടും ലക്ഷക്കണക്കിനു രൂപയാണ് കമ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഇടപെടലുകളാണു കമ്മിഷന്‍ പ്രധാനമായും പരിശോധിക്കുന്നത്. കേസില്‍ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരു പറയാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊഴികള്‍ അന്വേഷിക്കാനാണ് 2021ല്‍ മേയില്‍ സര്‍ക്കാര്‍ കമ്മിഷനെ നിയമിച്ചത്. അതേവര്‍ഷം ഓഗസ്റ്റില്‍ ഇ.ഡിയുടെ ഹര്‍ജിയില്‍ കമ്മിഷന്റെ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ, ഇ.ഡി.ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനോ തെളിവുകള്‍ ശേഖരിക്കാനോ കമ്മിഷനു കഴിയാത്ത സ്ഥിതിയായി.
പ്രവര്‍ത്തനം ഏറെക്കുറെ നിശ്ചലമായ കമ്മിഷനെ പലതവണ കാലാവധി നീട്ടിനല്‍കിയാണു സര്‍ക്കാര്‍ നിലനിര്‍ത്തിയത്. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. മലപ്പുറം താനൂര്‍ തൂവല്‍ത്തീരം ബീച്ചില്‍ 2023 മേയിലുണ്ടായ ബോട്ടപകടത്തിന്റെ കാരണങ്ങളും അന്വേഷിക്കുന്നത് ജസ്റ്റിസ് വി.കെ.മോഹനന്‍ കമ്മിഷനാണ്. ഇതിന്റെ കാലാവധിയും 6 മാസത്തേക്കു നീട്ടിയിട്ടുണ്ട്.






