കോഴിക്കോട് : കോഴിക്കോട് വട്ടക്കിണറിൽ കർപ്പൂരാഴി മഹോത്സവം അതിവിപുലമായ ചടങ്ങുകളോടെ കഴിഞ്ഞ ദിവസം നടന്നു. അഖില ഭാരത അയ്യപ്പസേവാ സംഘം മീഞ്ചന്ത- വട്ടക്കിണർ ശാഖയുടെ ആഭിമുഖ്യത്തിൽ 16-ാമത് കർപ്പൂരാഴി മഹോത്സവമാണ് വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചത്. വട്ടക്കിണറിന് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന രാരംകുളത്ത് ശ്രീ ഗുരു ഭഗവതിക്കാവിൽ വെച്ചായിരുന്നു കർപ്പൂരാഴി മഹോത്സവം നടന്നത്. ഭക്തജനങ്ങളുടെ നിറ സാന്നിധ്യം മുൻവർഷങ്ങളിലേതിന് സമാനമായി ഈ വർഷവും കർപ്പൂരാഴി മഹോത്സവത്തിന്റെ മാറ്റ് പതിന്മടങ്ങാക്കി.
കർപ്പൂരാഴി മഹോത്സത്തോടനുബന്ധിച്ച് തലേ ദിവസം റിഥം മ്യൂസിക് കാലിക്കറ്റിന്റെ നേതൃത്വത്തിൽ നടന്ന ഭക്തിഗനമേള ശ്രദ്ധേയമായി. പുലർച്ചെ 4 മണിക്ക് ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് 6 മണിയ്ക്ക് ശരണം വിളിയും, മറ്റ് ചടങ്ങുകളും നടന്നു. 12.30 മുതൽ അന്നദാനവും നടന്നു. വൈകുന്നേരം 5 മണിക്ക് ശരണം വിളികളാൽ രാരംകുളത്ത് ശ്രീ ഗുരുഭഗവതിക്കാവ് ശരണം വിളികളാൽ മുഖരിതമായി.
രാത്രി 7 മണിയോടെ കർപ്പൂരാഴി എഴുന്നള്ളത്ത് ദേവി ദേവന്മാരുടെ വേഷവിധാനത്തോടെ ശ്രീ വിഘ്നേശ്വര വാദ്യ സംഘത്തിന്റെ പാണ്ടിമേളത്തിന്റെയും, താലപ്പൊലിയുടെയും അകമ്പടിയോടെ ചമ്പയിൽ ചിറ്റേക്കാട്ട്
ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് രാരംകുളത്ത് ശ്രീ ഗുരു ഭഗവതിക്കാവിൽ 10 മണിയോട് കൂടി എത്തിച്ചേർന്നു. എഴുന്നള്ളത്തിൽ ശിങ്കാരിമേളത്തിനൊത്ത് നടന്ന ദേവനൃത്തം ഭക്തർക്ക് നയന മനോഹരമായ ഭക്തിസാന്ദ്രമായ ഒരു അനുഭൂതി സൃഷ്ടിച്ചു.






