വയനാട്: നീരിട്ടാടി റോഡിലുള്ള പനമരം ബിവറേജസ് ഔട്‌ലെറ്റിൽ വീണ്ടും മോഷണം. ബിവറേജസിനു പിറകുവശത്ത് ജനറേറ്റർ വച്ചിരുന്ന മുറിയുടെ വെന്റിലേഷൻ തകർത്താണ് മോഷണം നടത്തിയത്. 31ന് പൂട്ടിയ ഷോപ്പ് ഒന്നാം തീയതിയിലെ അവധിക്ക് ശേഷം ഇന്നലെ രാവിലെ തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഷോപ്പിൽ നിന്നും പണം നഷ്‌ടപ്പെട്ടിട്ടില്ല. എന്നാൽ, വിദേശ മദ്യക്കുപ്പികൾ മോഷണം പോയതായി സംശയമുണ്ട്. സ്‌റ്റോക്കിലുണ്ടായിരുന്ന മദ്യക്കുപ്പികളുടെ കണക്കെടുത്തതിന് ശേഷമേ അക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ.
എക്‌സൈസ്, ഫോറൻസിക് ഉദ്യോഗസ്ഥർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പിറക് വശത്തെ ഷട്ടറിന്റെ പൂട്ട് തകർക്കാനും ജനലുകളുടെ ഗ്ലാസ് തകർക്കാനും മോഷ്‌ടാക്കൾ ശ്രമം നടത്തിയിരുന്നു. ഇത് നടക്കാതെ വന്നതോടെ വെന്റിലേറ്റർ കുത്തിപ്പൊളിച്ചാണ് മോഷ്‌ടാക്കൾ അകത്ത് കയറിയതെന്ന് ഷോപ്പ് അസിസ്‌റ്റന്റ് മാനേജർ വി കെ സജി പറഞ്ഞു.
മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇത് മൂന്നാം തവണയാണ് പനമരം ബിവറേജസിൽ മോഷണം നടക്കുന്നത്. 2025 ജനുവരി 20ന് നടന്ന മോഷണത്തിൽ മദ്യക്കുപ്പികൾക്കു പുറമെ പണവും നഷ്‌ടപ്പെട്ടിരുന്നു. കർണാടക സ്വദേശിയായ മോഷ്‌ടാവിനെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.






