കോട്ടയം: പുതുപ്പള്ളയിലെ റബ്ബർ ബോർഡിന്റെ തലപ്പാടിയിലെ ആളില്ലാത്ത രണ്ടു ക്വാർട്ടേഴ്സുകളിൽ മോഷണം. എഴുപത്തിമൂന്ന് പവനോളം സ്വർണം നഷ്ടമായി. ഇന്നലെ രാത്രിയായിരുന്നു മോഷണം. രണ്ടു മുറികളിൽ മോഷണം നടത്തി. മൂന്ന് മുറി ഭാഗികമായി കുത്തി തുറന്ന നിലയിലാണ്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി പന്ത്രണ്ടു മണിക്കു ശേഷമാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ക്വാർട്ടേഴ്സിൽ ഈ സമയം ആരും ഉണ്ടായിരുന്നില്ല. പലരും നാട്ടിലും മറ്റു പരിപാടികൾക്കുമായി പോയ സമയം നോക്കിയാണ് മോഷണം നടന്നത്. ചിലർ രാവിലെ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഉടൻതന്നെ ഇവർ പൊലീസിൽ വിവരമറിയിച്ചു.
ഈ രണ്ടു ക്വാർട്ടേഴ്സുകളിലാണ് മോഷണം നടന്നത്. ഒരു ക്വാർട്ടേഴ്സിൽ നാൽപത്തിമൂന്ന് പവനുണ്ടായിരുന്നു. മറ്റേ ക്വാർട്ടേഴ്സിലെ സ്വർണത്തിന്റെ കണക്കെടുക്കുന്നു. എഴുപത്തിമൂന്ന് പവൻ നഷ്ടമായെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രഫഷനലായ സംഘമാണ് മോഷണം നടത്തിയത്. സമീപ പ്രദേശമായ മാങ്ങാനത്തും നേരത്തെ അൻപതു പവൻ സ്വർണം നഷ്ടമായിരുന്നു. പരിസരത്തെ സിസിടിവികൾ പരിശോധിക്കുന്നു ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് പറഞ്ഞു.










