ന്യൂഡൽഹി: രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തിൽ യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. പെട്രോളിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥിതി ഭദ്രമാണെന്നും എൽപിജി ബദൽ മാർഗങ്ങളിലൂടെ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. പാതകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എൽപിജി സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ ചില സ്ഥലങ്ങളിൽ റെസ്റ്റോറന്റുകൾ അടച്ചുപൂട്ടേണ്ടിവരുന്നുണ്ടെന്നും പാചകവാതകത്തെക്കുറിച്ച് ജനങ്ങളിൽ ആശങ്ക ഉയർന്നിട്ടുണ്ടെന്നും രാഹുൽ ഗാന്ധി സഭയിൽ പറഞ്ഞു. ഇന്ത്യ ആരിൽ നിന്ന് എണ്ണ വാങ്ങണം എന്ന് തീരുമാനിക്കാൻ അമേരിക്കയെ അനുവദിച്ചുവെന്ന് ആരോപിച്ചും അദ്ദേഹം കേന്ദ്രസർക്കാരിനെ വിമർശിച്ചു.
ഓരോ രാജ്യത്തിന്റെയും അടിസ്ഥാനമായത് അതിന്റെ ഊർജ്ജസുരക്ഷയാണെന്നും, ആരിൽ നിന്ന് എണ്ണയും ഗ്യാസും വാങ്ങണമെന്നത് ഇന്ത്യയുടെ സ്വതന്ത്രമായ തീരുമാനമായിരിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റിന് തീരുമാനമെടുക്കാൻ എന്തിനാണ് അനുവദിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇതിനിടെ, ലോകം ഇപ്പോൾ അപൂർവമായ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളിൽ ഇന്ത്യയ്ക്ക് നേരിട്ട് പങ്കില്ലെങ്കിലും അതിന്റെ അനന്തരഫലങ്ങൾ മറികടക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




