ന്യൂഡൽഹി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ വ്യക്തമായ ഗൂഢാലോചന നടന്നതായും ആഗോള അയ്യപ്പ സംഗമത്തെ തകർക്കാനായിരുന്നു ഈ നീക്കമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഗൂഢാലോചനയിൽ നേരിട്ടും പുറമേ നിന്നുമുള്ള പങ്കാളികളാണ് ഉണ്ടായതെന്നും അവരേറിയുള്ള വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
“ശബരിമലയിൽ എന്ത് ക്രമക്കേടാണ് നടന്നത് എന്നറിയാൻ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. അതു പോലും ഹൈക്കോടതിയാണ് നിർദ്ദേശിച്ചിരുന്നത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ സർക്കാർ അതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. കുറ്റം ചെയ്തവർ ആരായാലും നിയമത്തിന്റെ മുന്നിൽ എത്തുമെന്നതിൽ സംശയമില്ല,” മുഖ്യമന്ത്രി വ്യക്തമാക്കി.
പീഠം കാണാതായ സംഭവത്തിൽ എത്തിയ പുതിയ വെളിപ്പെടുത്തലുകൾ ഗൂഢാലോചനയുണ്ടായതിനെ ശക്തമായി സൂചിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തിയതോടെ ഗൂഢാലോചന വ്യക്തമായതായും, പോറ്റി ശബരിമലയുമായി നേരിട്ടുള്ള ബന്ധമുള്ളയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവസ്വം ബോർഡിന് വീഴ്ചയുണ്ടായതായി ഇതുവരെ കണ്ടിട്ടില്ലെന്നും, ആരാണ് വീഴ്ചവഹിക്കേണ്ടത് എന്ന് ഇപ്പോൾ പറയേണ്ട കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ആവശ്യമായ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരും. ഇതുവരെ ലഭിച്ച വിവരങ്ങൾ പ്രകാരം ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്ന് പ്രത്യേക വീഴ്ചയൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല,” അദ്ദേഹം വ്യക്തമാക്കി.






