കോഴിക്കോട് : ഒതയോത്ത് പരദേവതാ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽനിന്ന് മോഷ്ടിക്കപ്പെട്ട പൂജാ ഉരുപ്പടികൾ മോഷ്ടാവ് തിരികെ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ മോഷണം പോയ ഗണപതിയുടെ പ്രഭാവലയവും വിളക്കുകളുമാണ് ഉടമസ്ഥർക്ക് തിരികെ ലഭിച്ചത്. പൂജ കഴിഞ്ഞ് കഴുകി വൃത്തിയാക്കാൻ എടുത്തുവെച്ച ഉരുപ്പടികളാണ് മോഷണം പോയത്. ബുധനാഴ്ച രാവിലെ നട തുറക്കാൻ എത്തിയപ്പോഴാണ് തന്ത്രി മോഷണ വിവരം ശ്രദ്ധിച്ചത്.
മോഷണത്തിൽ ആശങ്കയിലായിരുന്ന ക്ഷേത്ര കമ്മിറ്റിക്കും നാട്ടുകാർക്കും ആശ്വാസം നൽകിക്കൊണ്ട്, മോഷ്ടാവ് പ്രഭാവലയം എടോടിയിലെ പൂട്ടിക്കിടന്ന ഒരു കടയുടെ മുമ്പിൽ വെച്ച് രക്ഷപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്റ്റേഷനിലെത്തിച്ച ഉരുപ്പടികൾ ക്ഷേത്രം മേൽശാന്തിയും മാനേജരും നാട്ടുകാരും ചേർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഏറ്റുവാങ്ങി.
പുനരുദ്ധാരണ പ്രവൃത്തി നടക്കുന്ന ക്ഷേത്രത്തിൽ കാവൽക്കാരനെയും ഹാളിൽ കിടന്ന സ്വാമിമാരെയും സിസിടിവിയെയും മറികടന്നാണ് മോഷണം നടന്നത്. ഗണപതിയുടെ പ്രഭാവലയം മോഷണം പോയത് ക്ഷേത്ര വിശ്വാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ക്ഷേത്രത്തിൽ ഉറങ്ങിക്കിടന്നവരുടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പണവും മോഷണം പോയിട്ടുണ്ട്.മോഷ്ടാവിന്റെ ഈ മാനസാന്തരം നാട്ടുകാർക്കിടയിൽ അത്ഭുതമുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.






