സെപ്‌തംബർ ആറിന് രാവിലെ 7.15ന് നേപ്പാളിലെ കോഷി പ്രവിശ്യാ മന്ത്രി റാം ബഹാദൂർ മഗർ സഞ്ചരിച്ചിരുന്ന ഔദ്യോഗിക ജീപ്പ് 11 വയസുകാരിയെ ഇടിച്ചുവീഴ്‌ത്തി. രാജ്യത്ത് 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനമേർപ്പെടുത്തി വെറും മണിക്കൂറുകൾ മാത്രം പിന്നിടുമ്പോഴാണ് ലളിത്പൂരിലെ ഹരിസിദ്ധി സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ ഉഷ മഗർ സുനുവാറിനെ മന്ത്രിയുടെ വാഹനം ഇടിക്കുന്നത്. കുട്ടി റോഡരികിലേക്ക് തെറിച്ച് വീഴുന്നതിന്റെയും സർക്കാർ വാഹനം നിർത്താതെ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നു.
ഇന്നലെ രാജിവച്ച നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി ഈ അപകടത്തെ ഒരു സാധാരണ അപകടം എന്ന് വിശേഷിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. കുട്ടിയുടെ ചികിത്സാച്ചെലവ് മാത്രം സർക്കാർ നോക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ കാഠ്മണ്ഡുവിലെ കോളേജുകളിലും ചായക്കടകളിലും സ്‌കൂളുകളിലുമെല്ലാം പ്രതിഷേധം ഉയർന്നു. അഴിമതി, സ്വജനപക്ഷപാതം, തൊഴിലില്ലായ്‌മ എന്നീ പ്രശ്‌നങ്ങളാൽ ദുരിതത്തിലായിരുന്ന ജനങ്ങളെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധത്തിനിറങ്ങി.
കഴിഞ്ഞ കുറച്ചധികം നാളുകളായി നേപ്പാളിലെ യുവാക്കൾക്കിടയിൽ വലിയ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മ നിരക്ക് അനുഭവപ്പെടുന്ന രാജ്യമായി നേപ്പാൾ മാറിയിരുന്നു. 2024ലെ കണക്കനുസരിതച്ച്, 15 മുതൽ 24 വരെ പ്രായമുള്ളവർക്കിടയിൽ തൊഴിലില്ലായ്‌മ നിരക്ക് 20.8 ശതമാനമായിരുന്നു. സ്വന്തം രാജ്യത്ത് തൊഴിൽ ലഭിക്കാതെ ലക്ഷക്കണക്കിന് യുവാക്കൾ ഓരോ വർഷവും ഗൾഫിലേക്കും മലേഷ്യയിലേക്കും കുടിയേറി. ബാക്കിയുള്ളവർ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ രാജ്യത്ത് തന്നെനിന്ന് പോരാടുകയാണ്.




