തിരുവനന്തപുരം നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി, പച്ചപ്പാൽ മൂടിക്കിടക്കുന്ന കാര്യവട്ടം കേരള സർവ്വകലാശാലാ ക്യാമ്പസ്. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളും സൗഹൃദങ്ങളും പൂത്തുലയുന്ന ഈ മണ്ണിൽ, ഇന്നും ചിലരെയെങ്കിലും വേട്ടയാടുന്ന, കേൾക്കുമ്പോൾ രക്തം ഉറഞ്ഞുപോകുന്ന ഒരു ഭീകരമായ ഓർമ്മയുണ്ട്. 2017 ഫെബ്രുവരിയിലെ ആ കറുത്ത ദിനങ്ങൾ. പ്രണയവും വിപ്ലവവും പാട്ടും ചർച്ചകളും നിറഞ്ഞ ക്യാമ്പസ് അന്തരീക്ഷത്തിന് തൊട്ടടുത്ത്, മരങ്ങൾക്കിടയിൽ ഒരു മനുഷ്യൻ അഴുകിത്തീരുകയായിരുന്നു എന്ന ഞെട്ടിക്കുന്ന സത്യം പുറത്തുവന്ന നാളുകൾ.
ബോട്ടണി ഡിപ്പാർട്ട്മെന്റിന് സമീപമുള്ള വിജനമായ, എന്നാൽ വിദ്യാർത്ഥികൾ നിത്യവും നടന്നുപോകുന്ന ആ വഴിയിൽ കെട്ടിയിരുന്ന ഒരു പഴയ തൂക്കുമെത്ത . അതായിരുന്നു ആ ഭീകരതയുടെ ഉറവിടം. ഏകദേശം 20 ദിവസത്തോളമാണ് ആ തൂക്കുമെത്തയ്ക്കുള്ളിൽ ഒരു മനുഷ്യശരീരം പ്രകൃതിയുടെ ക്രൂരതയ്ക്ക് വിട്ടുകൊടുക്കപ്പെട്ട് കിടന്നത്. നാം ചിരിച്ചും കളിച്ചും നടന്ന അതേ മരത്തണലിൽ, നമ്മുടെ തൊട്ടടുത്ത് ഒരു മനുഷ്യൻ ശ്വാസമറ്റ്, ശരീരം ജീർണ്ണിച്ചു തുടങ്ങിയിരുന്നു എന്നത് ചിന്തിക്കുമ്പോൾ പോലും ഇന്നും പലരുടെയും ഉള്ളിലൊരു തണുപ്പ് പടരും.
ആരാണ് ആ നിഗൂഢ മനുഷ്യൻ?
ക്യാമ്പസിനുള്ളിൽ സ്ഥിരമായി കണ്ടിരുന്ന, ആരോടും അധികം സംസാരിക്കാത്ത, പ്രായമായ ഒരു അന്യസംസ്ഥാനക്കാരനായിരുന്നു അദ്ദേഹം. ക്യാമ്പസിലെ മരങ്ങൾക്കും പക്ഷികൾക്കും ഇടയിൽ ഒരു നിഴലായി മാത്രം കഴിഞ്ഞിരുന്ന ഒരാൾ. പകൽ സമയം നഗരത്തിന്റെ പല ഭാഗങ്ങളിലും ഭിക്ഷാടനം നടത്തി ജീവിതമാർഗ്ഗം കണ്ടെത്തിയിരുന്ന അദ്ദേഹം, രാത്രിയാകുമ്പോൾ കാര്യവട്ടം ക്യാമ്പസിന്റെ ശാന്തതയിലേക്ക് മടങ്ങിയെത്തുമായിരുന്നു. തന്റെ കൈവശമുള്ള പഴയ തുണികൾ കൊണ്ട് മരങ്ങൾക്കിടയിൽ ഒരു മെത്ത കെട്ടി, നക്ഷത്രങ്ങളെ നോക്കി ഉറങ്ങുന്നതായിരുന്നു അയാളുടെ പതിവ്.




