കോഴിക്കോട്: നഗരത്തിൽ വൻ ലഹരിവേട്ട. ഒരുകിലോയിലധികം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പൊലീസ്-ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. പന്തീരംകാവ് ഭാഗത്ത് ശനിയാഴ്ച പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിക്കടത്ത് സംഘം വലയിലായത്.
ചേലമ്പ്ര സ്വദേശി ആദിൽ ഷാൻ, പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷൻ, ഐക്കരപ്പള്ളി സ്വദേശി ഫർഹാൻ എന്നിവരാണ് അറസ്റ്റിലായത്. രാവിലെ ആറുമണിയോടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പന്തീരംകാവ് പൊലീസും സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
സംശയാസ്പദമായി കണ്ട കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ കണ്ടെത്തിയത്. വിദ്യാലയങ്ങൾ തുറക്കാനിരിക്കെ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ലഹരി വിതരണ ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ‘നോ ടു ഡ്രഗ്സ്’ കാമ്പയിന്റെ ഭാഗമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് ഈ വൻ ലഹരിവേട്ട നടന്നത്.




