ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ യുദ്ധ സാഹചര്യം ആഗോള വിപണിയെ ബാധിച്ചതോടെ ക്രൂഡ് ഓയിൽ വില വലിയ തോതിൽ ഉയരാമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. എണ്ണവില ബാരലിന് 200 ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇപ്പോൾ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിലാണ്. എന്നാൽ വരാനിരിക്കുന്ന മാസങ്ങളിൽ വില അതിരൂക്ഷമായി ഉയരാമെന്ന് വിവിധ ധനകാര്യ സ്ഥാപനങ്ങൾ പറയുന്നു.
ഡല്ലാസ് ഫെഡറൽ റിസർവ് ബാങ്കിന്റെ വിലയിരുത്തലിൽ, ഹോർമുസ് കടലിടുക്ക് സെപ്റ്റംബർ വരെ അടഞ്ഞുകിടന്നാൽ വില 167 ഡോളർ കടക്കാൻ സാധ്യതയുണ്ട്. ഓസ്‌ട്രേലിയൻ ബാങ്കായ മക്വാറി ഗ്രൂപ്പിന്റെ റിപ്പോർട്ടിൽ, ജൂൺ വരെ സംഘർഷം തുടരുകയാണെങ്കിൽ വില 200 ഡോളർ വരെ എത്താൻ 29 ശതമാനം സാധ്യതയുണ്ടെന്നും പറയുന്നു. ലോകത്തെ എണ്ണവിതരണത്തിന്റെ വലിയ പങ്ക് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ തടസ്സമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഇറാൻ ഭാഗികമായി കടലിടുക്ക് തടഞ്ഞതോടെയാണ് സ്ഥിതി കൂടുതൽ ഗുരുതരമായത്.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം ശക്തമായത്. കഴിഞ്ഞ ദിവസം മൂന്ന് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ആക്രമണത്തിൽ കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചില്ലെന്നും, ഇറാനിയൻ ബോട്ടുകൾ നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ഇറാൻ ഉടൻ ചർച്ചയ്ക്ക് തയ്യാറാകില്ലെങ്കിൽ കടുത്ത സൈനിക നടപടി സ്വീകരിക്കുമെന്നും യുഎസ് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ ആഗോള ഊർജ്ജ വിപണി കൂടുതൽ അനിശ്ചിതത്വത്തിലേക്ക് പോകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.






