തൃശ്ശൂർ: പുതുക്കാട് പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി എസ്റ്റേറ്റിലെ തൊഴിലാളിയും വരന്തരപ്പിള്ളി മുൻ പഞ്ചായത്ത് അംഗവുമായ ഷീല ശിവരാമന്റെ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്.
ടാപ്പിംഗിനായി എത്തിയ തൊഴിലാളികളാണ് പശുവിനെ ചത്തനിലയിൽ കണ്ടത്. തൊഴിലാളികൾ താമസിക്കുന്ന പാടിക്ക് സമീപമാണ് പുലിയിറങ്ങിയത്. പശുവിന്റെ ശരീരഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലായിരുന്നു.
നാല് ദിവസം മുൻപ് ഇതേ പ്രദേശത്ത് പുലിയിറങ്ങി നായയെ കൊന്നിരുന്നു. ഏതാനും നാളുകൾക്ക് മുൻപ് ഷീലയുടെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെയും പുലി ആക്രമിച്ചിരുന്നു. ഷീലയുടെ വളർത്തുമൃഗങ്ങൾക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടാകുന്നത് ഇത് നാലാം തവണയാണ്.
പുലി ശല്യം രൂക്ഷമായതോടെ മാസങ്ങളായി പ്രദേശവാസികൾ ഭീതിയിലാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ചക്കിപ്പറമ്പ് ആദിവാസി ഉന്നതിക്ക് സമീപം പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് വീണ്ടും പുലിയാക്രമണം ഉണ്ടായത്. ജനവാസ മേഖലയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.












