കണ്ണൂര്‍: കണ്ണൂർ ഇരിട്ടിയിൽ തലകറങ്ങി വീണ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്നാരോപിച്ച് രക്ഷിതാക്കൾ. കുന്നോത്ത് സെന്റ് ജോസഫ് യു.പി. സ്‌കൂളിലെ അധ്യാപിക സിസ്റ്റർ ലിന്റോ ജോസിനെതിരെയാണ് പരാതി. തലകറങ്ങി വീണ കുട്ടിയോട് അധ്യാപിക ‘ചത്തില്ലേ’ എന്ന് ചോദിക്കുകയും നിലത്ത് വീണുകിടന്ന കുട്ടിയെ ചവിട്ടുകയും ചെയ്തെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സംഭവത്തിൽ രക്ഷിതാക്കൾ സ്‌കൂളിലെത്തി പ്രതിഷേധിച്ചു. അധ്യാപികയെ പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
രക്തത്തിലെ സോഡിയം നിലയിൽ വ്യതിയാനം ഉണ്ടാകുന്ന വിദ്യാർത്ഥിനി സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ടെന്നും ഇക്കാര്യം സ്‌കൂൾ അധികൃതർക്ക് അറിയാമായിരുന്നുവെന്നും കുട്ടിയുടെ ബന്ധുക്കൾ പറയുന്നു. ഇന്നലെ ഉച്ചയോടെയാണ് കുട്ടി തലകറങ്ങി വീണത്. സഹപാഠികൾ വിവരം പ്രധാനാധ്യാപകനെ അറിയിക്കാൻ എത്തിയപ്പോൾ ആരോപണവിധേയയായ ക്ലാസ് ടീച്ചർ അവിടെയുണ്ടായിരുന്നു. കുട്ടികൾ വിവരം അറിയിച്ചെങ്കിലും അസ്വസ്ഥയായ കുട്ടി എന്തുകൊണ്ട് നേരിട്ട് തന്നോട് വിവരം പറഞ്ഞില്ലെന്നായിരുന്നു അധ്യാപികയുടെ പ്രതികരണമെന്ന് സഹപാഠികൾ ആരോപിച്ചു.
തുടർന്ന് ക്ലാസിലെത്തിയ അധ്യാപിക നിലത്ത് കിടന്നിരുന്ന കുട്ടിയെ ചവിട്ടിയെന്നും അധിക്ഷേപിച്ചെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. വിവരമറിഞ്ഞ രക്ഷിതാക്കൾ അധ്യാപികയോട് വിശദീകരണം തേടിയപ്പോൾ ആരോപണം ആദ്യം നിഷേധിച്ചതായും ബന്ധുക്കൾ പറയുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രക്ഷിതാക്കൾ സ്‌കൂളിലെത്തി പ്രതിഷേധം സംഘടിപ്പിച്ചത്.
അതേസമയം, അധ്യാപിക കുട്ടിയെ ചവിട്ടുകയോ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. എന്നാൽ കുട്ടിയുടെ ആരോഗ്യസ്ഥിതി കൃത്യമായി മനസ്സിലാക്കി ആവശ്യമായ പരിചരണം നൽകാൻ കഴിഞ്ഞില്ലെന്ന് അധ്യാപിക സമ്മതിച്ചതായും അധികൃതർ പറയുന്നു. സംഭവത്തിൽ അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സ്‌കൂൾ അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.



