പാലക്കാട്: ഓടംതോട്– നന്നങ്ങാടി മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആശങ്ക ശക്തമാകുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാനിനെ കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് ജനങ്ങളിൽ ഭീതിയുണർത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം തോട്ടത്തിൽ ജോലിക്കെത്തിയ ധർമരാജൻ എന്ന ടാപ്പിംഗ് തൊഴിലാളിക്ക് മാനിന്റെ കരച്ചിൽ കേട്ടതായി പറയുന്നു. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ടാപ്പിംഗിനിടെ ഇയാൾ കടുവയെ നേരിൽ കാണുകയും ചെയ്തു. സ്ഥലത്തെത്തിയപ്പോൾ ഭൂരിഭാഗവും ഭക്ഷിച്ച നിലയിലായിരുന്ന മാനിന്റെ ജഡമാണ് കണ്ടെത്തിയത്.
ഇരയെ പിടികൂടി ഭക്ഷിച്ച രീതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇത് കടുവയുടെ ആക്രമണമാണെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. നേരത്തേ ജനുവരി 2-ന് ചരപ്പറമ്പ് ഭാഗത്തും കടുവയെ കണ്ടതായി റിപ്പോർട്ടുണ്ടായിരുന്നു.
പടക്കം പൊട്ടിച്ചും മറ്റ് മാർഗങ്ങൾ ഉപയോഗിച്ചും കടുവയെ തുരത്താൻ ശ്രമിച്ചെങ്കിലും ജനവാസ മേഖലയിലേയ്ക്ക് കടന്നുവരുന്ന പ്രവണത തുടരുകയാണ്.
ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കടുവയെ പിടികൂടാൻ കൂടുവെക്കാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു. പ്രദേശത്ത് രാത്രികാലങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കാനും, കൂട്ടമായി മാത്രമേ പുറത്തിറങ്ങാവൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കിയതായും അറിയിച്ചു.






